Eid | പെരുന്നാൾ പലഹാരങ്ങൾ വിപണിയിൽ: വ്രതശുദ്ധിയോടെ ആഘോഷത്തിനായുള്ള കാത്തിരിപ്പ്
● കാസർകോട്ടുകാർക്ക് ചട്ടിപ്പത്തൽ, പൊരിയപ്പം ഒഴിച്ചുകൂടാനാവാത്തതാണ്.
● പെരുന്നാൾ ദിവസം വീടുകളിലെ തീൻമേശയിൽ വിവിധതരം പലഹാരങ്ങൾ കൊണ്ട് നിറയും.
● ഇപ്പോൾ ബേക്കറികളിലാണ് പെരുന്നാൾ അപ്പം സ്ഥാനം പിടിച്ചിരിക്കുന്നത്.
കുമ്പള: (KasargodVartha) മാനത്ത് ചന്ദ്രക്കല തെളിയുന്നതും കാത്ത് പെരുന്നാളിനായുള്ള വിശ്വാസികളുടെ കാത്തിരിപ്പിൽ ആഘോഷത്തിനുള്ള പൊലിമ കൂട്ടാൻ പെരുന്നാൾ പലഹാരങ്ങൾ വിപണിയിലിറങ്ങി. അസഹ്യമായ ചൂടുകാലത്ത് നോമ്പ് നോറ്റ് അപ്പം ചുടാൻ പ്രയാസപ്പെടുന്നവർക്ക് ഏത് അപ്പം വേണമെങ്കിലും ഇപ്പോൾ വിപണിയിൽ നിന്ന് കിട്ടും എന്നത് വീട്ടമ്മമാർക്ക് ആശ്വാസമാകുന്നുണ്ട്. കിട്ടുന്ന പലഹാരങ്ങളൊക്കെ 'ഹോം മെയ്‌ഡ്' ഇനങ്ങൾ തന്നെയാണ്.
പെരുന്നാൾ ദിവസം വീടുകളിലെ തീൻമേശയിൽ വിവിധതരം പലഹാരങ്ങൾ കൊണ്ട് നിറയും. ഒപ്പം വിവിധതരം ജ്യൂസുകളും. പഴയകാലത്ത് നോമ്പ് 25 കഴിഞ്ഞാൽ പലഹാരങ്ങൾ ഉണ്ടാക്കാനുള്ള തിരക്കിലായിരിക്കും വീട്ടമ്മമാർ. വീട്ടിൽ 'ന്യൂജെൻ' മരുമക്കളൊക്കെ വന്നതോടുകൂടി പുതുമയുള്ള പലഹാരങ്ങൾളും പെരുന്നാൾ വിഭവങ്ങളിൽ ഇടം പിടിച്ചു. പെരുന്നാളിന് പെരുന്നാൾ അപ്പം നിർബന്ധമാണ് എന്നതാണ് വീട്ടമ്മമാർക്കുള്ളത്, ഒപ്പം കുട്ടികൾക്കും.
പെരുന്നാൾ പലഹാരങ്ങളിൽ കാസർകോട്ടുകാർക്ക് ചട്ടിപ്പത്തൽ, പൊരിയപ്പം ഒഴിച്ചുകൂടാനാവാത്തതാണ്. പൊരിച്ചെടുക്കുന്ന കടല, നിലക്കടല അപ്പങ്ങളാണ് നേരത്തെ ഉണ്ടാക്കി തുടങ്ങുക. ഇതിൽ നിലക്കടല പൊരിച്ചത് വൈകി വന്ന പലഹാരമാണ്. ഇതുപോലെ ഈത്തപ്പഴവും, കശുവണ്ടിയുമൊക്കെ പൊരിച്ചെടുത്ത് അപ്പങ്ങൾ ഉണ്ടാക്കും. പൈസ പത്തൽ, നെയ്യട, ബീഡിയപ്പം, സൊറോട്ട അങ്ങനെ പോകുന്നു പലഹാരങ്ങളുടെ പേരുകൾ. എല്ലാം സ്വാദിഷ്ടമായ വിഭവങ്ങൾ.
ഇപ്പോൾ ബേക്കറികളിലാണ് പെരുന്നാൾ പലഹാരം സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതുവരെ നോമ്പുതുറയ്ക്കുള്ള പലഹാരങ്ങളായിരുന്നു വിറ്റിരുന്നത്. വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവരുന്ന പെരുന്നാൾ പലഹാരങ്ങൾ വിപണിയിൽ എത്തുമ്പോൾ ചട്ടിപ്പത്തൽ 280 രൂപ, സൊറോട്ട 320, കൊട്ടകാച്ചിയത് 250, ഈത്തപ്പഴം പൊരിച്ചത് 300, പൊരിയപ്പം 280, നെയ്യട 380, കടലപ്പം 280 ഇങ്ങനെയാണ് വിപണി വില. ഇത് ചില വീട്ടമ്മമാർ വീടുകളിലും ഉണ്ടാക്കി വിൽപ്പന നടത്തുന്നുമുണ്ട്.
തീൻമേശ നിറയാൻ പെരുന്നാൾ ദിവസവും രാവിലെ ഉണ്ടാക്കുന്ന ഇനങ്ങൾ വേറെയുമുണ്ട്. നെയ്യപ്പം, പഴം പൊരി, ഉണ്ണിയപ്പം, മധുരക്കിഴങ്ങ് പൊരി എന്നിങ്ങനെയുള്ളവയും വീട്ടമ്മമാർ ഉണ്ടാക്കും. ഇതൊക്കെ കൂടുമ്പോഴാണ് കാസർകോട്ടുകാരുടെ പെരുന്നാൾ 'പൊൽസ്' പൂർത്തിയാവുന്നത്. വ്യാഴാഴ്ച രാത്രി, റമദാൻ 27-ാം രാവ് ലൈലത്തുൽ ഖദർ പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. അതിനുശേഷമുള്ള ദിവസങ്ങളിൽ മാനത്ത് കാണുന്ന ചന്ദ്രക്കലയെയും കാത്ത് ഓരോ വീട്ടുമുറ്റത്തും ആഘോഷങ്ങൾക്കായുള്ള കാത്തിരിപ്പാണ്. അതോടൊപ്പം പുതിയ വസ്ത്രങ്ങൾ അണിയാനുള്ള സന്തോഷവും എല്ലാവരിലുമുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Eid appams have hit the markets, with traditional treats like chattipathal and poriyappam being sold. Home-made treats are a highlight this festive season.
#EidAppams, #Kasaragod, #EidCelebrations, #HomeMadeTreats, #FestivalFood, #Ramadan