city-gold-ad-for-blogger

US Presidency | 'വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു'; അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡോണള്‍ഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

 PM Modi congratulates Donald Trump
Photo Credit: X/Narendra Modi

● ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമെന്ന് മോദി.
● എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിള്‍ എടുത്താണ് സത്യപ്രതിജ്ഞ ചെയ്തത്.
● 2025 ജനുവരി 20 ലിബറേഷന്‍ ദിനമായിരിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം.
● ആദ്യദിനം തന്നെ കുടിയേറ്റ പ്രശ്‌നത്തില്‍ അതി ശക്തമായ നിലപാട്. 
● 30 ലക്ഷത്തോളം വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന് നിലപാട്. 

ദില്ലി: (KasargodVartha) അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഡോണള്‍ഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമെന്നും വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്നും പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങളെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 

'പ്രിയപ്പെട്ട സുഹൃത്ത് ഡോണള്‍ഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങള്‍. രണ്ട് രാജ്യങ്ങളുടെയും ഒരുമിച്ച് ഒന്നായുള്ള പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരാന്‍ ഒരിക്കല്‍ കൂടി ഞാന്‍ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കാനും, പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നല്‍കാനും പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രിക്കുന്നു. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു'- എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.

ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കയ്യില്‍ എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിളുമായി ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിര്‍ത്തിയാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. 

അമേരിക്കയുടെ സുവര്‍ണ കാലത്തിന്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നിരാകരിച്ചും പാനമ കനാലിനെ തിരിച്ചെടുക്കുമെന്ന് ആവര്‍ത്തിച്ചുമായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കന്നി പ്രസംഗം. ഇനി മുതല്‍ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. 2025 ജനുവരി 20 ലിബറേഷന്‍ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കുടിയേറ്റ പ്രശ്‌നത്തില്‍ അതി ശക്തമായ നിലപാട് ആദ്യ ദിനം തുറന്നടിച്ച പ്രസിന്റ്, യുഎസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ക്ക് നിയമ സാധുത ഇല്ലെന്നും, അതിന് അനുവദിക്കില്ലെന്നും വ്യക്തമാക്കുകയാണ്. 30 ലക്ഷത്തോളം വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന ഈ കടുത്ത പ്രഖ്യാപനം, രാജ്യത്തെ ജനസംഖ്യയുടെ 1.2 ശതമാനം ഉള്‍ക്കൊള്ളുന്ന ജനസംഖ്യയെ ബാധിക്കുന്ന നയപരമായ തീരുമാനമായതിനാല്‍ കോടതി കയറുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

അലാസ്‌കയില്‍ ഓയില്‍ ആന്റ് ഗ്യാസ് ഖനനം നിരോധിച്ച ബൈഡന്റെ ഉത്തരവ് റദ്ദാക്കി ഖനനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ്റ്റേണല്‍ റവന്യൂ സര്‍വീസ് തുടങ്ങുമെന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഉയര്‍ത്തി ഇതിലൂടെ വരുമാനം വര്‍ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ആദ്യമായി സര്‍ക്കാര്‍ കാര്യക്ഷമാ വകുപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നടപടിയെടുക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി ഉറപ്പാക്കും. ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് ഗള്‍ഫ് ഓഫ് അമേരിക്ക എന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വിങ് സ്റ്റേറ്റുകളില്‍ അടക്കം തനിക്ക് ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വര്‍ഗക്കാര്‍ക്ക് അടക്കം നന്ദി പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട അദ്ദേഹം ക്രിമിനലുകളായ എല്ലാ വിദേശികളെയും തിരിച്ചയക്കുമെന്നും പറഞ്ഞു. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ഇവിടേക്ക് സൈന്യത്തെ അയക്കുമെന്നും വ്യക്തമാക്കി. രാജ്യത്ത് വിലക്കയറ്റം തടയാന്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതീക്ഷിച്ച തീരുമാനങ്ങളും നയങ്ങളും ഒന്ന് വിടാതെ പ്രഖ്യാപിച്ചാണ് ട്രംപിന്റെ സത്യപ്രതിജ്ഞാ പ്രസംഗം. തെരഞ്ഞെടപ്പ് പ്രചാരണ വേളയിലും മുമ്പും പറഞ്ഞ കാര്യങ്ങള്‍ സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ ആവര്‍ത്തിക്കുകയാണ് ട്രംപ്. ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്ന സുപ്രധാന ഉത്തരവുകള്‍ തുറന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ്.

#NarendraModi #DonaldTrump #IndiaUSRelations #USPresidency #GlobalCooperation #IndiaUSA


 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia