Minorities | ന്യൂനപക്ഷം കൈവിട്ടു; നിതീഷ് കുമാർ വീണ്ടും പുനർവിചിന്തനത്തിനെന്ന് സൂചന
● മുസ്ലിം സംഘടനകൾ ഇഫ്താർ വിരുന്ന് ബഹിഷ്കരിച്ചു.
● വഖ്ഫ് ഭേദഗതി ബില്ലിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തി.
● ബിഹാറിലെ 17.7 ശതമാനം മുസ്ലിം വോട്ടുകൾ നിർണായകമാണ്.
എം എം മുനാസിർ
പട്ന: (KasargodVartha) ബിഹാറിൽ ന്യൂനപക്ഷങ്ങൾ നിതീഷ് കുമാറിനെ കൈവിട്ടതോടെ സംസ്ഥാനത്ത് ബിജെപി ബന്ധം വീണ്ടും പരിശോധിക്കാൻ ജെഡിയു ഒരുങ്ങുന്നതായി സൂചന. വഖ്ഫ് ഭേദഗതി ബില്ലിനെ പാർലമെന്റിലും, രാജ്യസഭയിലും ജെഡിയു പിന്തുണച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം സംഘടനകൾ ഒന്നടങ്കം മുഖ്യമന്ത്രി നിതീഷ് കുമാറും, കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും സംഘടിപ്പിച്ച ഇഫ്‌ത്വാർ വിരുന്ന് ബഹിഷ്കരിച്ചതോടെയാണ് മനംമാറ്റം ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് കാതോർക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ ആഭിമുഖ്യത്തിൽ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പട്നയിൽ നടത്തിയ പടുകൂറ്റൻ റാലിയാണ് നിതീഷ് കുമാറിന്റെ കണ്ണുതുറപ്പിച്ചിരിക്കുന്നത്. റാലിയിൽ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം പങ്കെടുത്തതും ചർച്ചാവിഷയമായി. വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധത്തിന്റെ ജനവിധി ആദ്യമായി തെരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കാനൊരുങ്ങുകയാണ് മുസ്ലിം സംഘടനകൾ. ഇതിനായി ന്യൂനപക്ഷങ്ങൾ കച്ചകെട്ടി ഗോദയിൽ ഇറങ്ങിക്കഴിഞ്ഞു.
2023ല്‍ സംസ്ഥാനത്ത് നടന്ന ജാതി സർവേ പ്രകാരം ബീഹാറിൽ ജനസംഖ്യയുടെ 17. 7 ശതമാനം മുസ്ലിങ്ങളാണ് ഉള്ളത്. ഈ വിഭാഗമാണ് ബീഹാറിൽ ഭരണത്തിന്റെ ഗതി നിയന്ത്രിക്കുന്നതും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി ന്യൂനപക്ഷ വിഭാഗം നിതീഷ് കുമാറിൽ അർപ്പിച്ച രാഷ്ട്രീയ വിശ്വാസമാണ് ഇപ്പോൾ ദുർബലമായിരിക്കുന്നത്. ഇത് നിതീഷ് കുമാറിനെ ഭയപ്പെടുത്തുന്നുമുണ്ട്. ഭേദഗതി വന്നതിനുശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഈ വർഷം ബിഹാറിൽ നടക്കാൻ പോകുന്നതും.
ബിഹാറിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ബിജെപി നിരീക്ഷിച്ചു വരുന്നുണ്ട്. ജെഡിയുവിന് മനംമാറ്റമുണ്ടായാൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ബിജെപി അണിയറയിൽ മെനയുന്നുമുണ്ട്. ജെഡിയുവിനെ പിളർത്തി ഒരു ഭാഗത്തെ ബിജെപിക്കൊപ്പം നിർത്താനാണ് ശ്രമം. ഇതിന് ജെഡിയുവിലെ കേന്ദ്രമന്ത്രിമാരെയാണ് ബിജെപി ഉന്നം വെക്കുന്നത്. നിതീഷ് കുമാർ അധികാരത്തിനായി നിരന്തരം കൂറുമാറുന്നുവെന്ന പ്രചരണം അഴിച്ചുവിട്ടായിരിക്കും ബിജെപി നിതീഷ് കുമാറിനെ നേരിടുക.
നിതീഷിന്റെ മനംമാറ്റം എൻഡിഎ മന്ത്രിസഭയെ ബാധിക്കാതിരിക്കാനും നോക്കേണ്ടത് ബിജെപിക്ക് അനിവാര്യവുമാണ്. ജെഡിയുവിന്റെയും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശത്തിന്റെയും പിൻബലത്തോടെയാണ് എൻഡിഎ സർക്കാർ നിലനിൽക്കുന്നത്. നേരത്തെ ആർജെഡി നേതാവും,മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് നടത്തിയ ഇഫ്ത്വാർ വിരുന്നിൽ നിതീഷ് കുമാർ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. ലാലുവും,നിതീഷും വീണ്ടും ഒന്നിക്കുന്നുവെന്ന ധ്വനി പരത്തിയിരുന്നു.
ബീഹാറിൽ നിതീഷും, ലാലുവും ഒന്നിച്ചാൽ ബിജെപിക്ക് ക്ഷീണമാവുമെന്നതിൽ തർക്കമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സിഎഎ ബില്ലിന്റെ കാര്യത്തിലും, മുത്തലാഖ് വിഷയത്തിലും നേരത്തെ തന്നെ നിതീഷ് കുമാർ കണ്ണടച്ചുവെന്ന ആക്ഷേപം മുസ്ലിം സംഘടനകൾക്കുള്ളിൽ ഉണ്ടായിരുന്നു. വഖ്ഫ് ഭേദഗതി ബില്ലിലും കണ്ണടച്ചതോടെയാണ് മുസ്ലിം സംഘടനകൾ പരസ്യമായി നിതീഷ് കുമാറിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Minorities in Bihar are drifting away from Nitish Kumar, signaling a possible reevaluation by JDU. Political shifts in the state ahead of elections are underway.
#NitishKumar #Minorities #BiharPolitics #JDU #MuslimProtests #BJP