Obituary | പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ പി അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു; നിര്യാണം പുരോഗമന സാംസ്കാരിക സമൂഹത്തിന് വലിയൊരു നഷ്ടമാണെന്ന് മുഖ്യമന്ത്രി
● കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി.
● പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
● നാടക പ്രവർത്തകൻ, സാഹിത്യ നിരൂപകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.
● അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
പയ്യന്നൂർ: (KasargodVartha) പ്രമുഖ പ്രഭാഷകനും കേരള സംഗീത നാടക അക്കാദമി മുൻ സെക്രടറിയുമായ പി അപ്പുക്കുട്ടൻ മാസ്റ്റർ (85) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം പയ്യന്നൂരിലെ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് മരണപ്പെട്ടത്. അധ്യാപകൻ, സാംസ്‌കാരിക പ്രവർത്തകൻ, പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.
ഉത്തര മലബാറിലെ വേദികളിൽ അദ്ദേഹത്തിന്റെ പ്രഭാഷണവും നാടകങ്ങളുമെത്താത്ത വേദികൾ വിരളമായിരുന്നു. 1996 മുതൽ അഞ്ചു വർഷക്കാലം കേരള സംഗീത നാടക അക്കാദമി സെക്രടറിയായി സേവനമനുഷ്ഠിച്ചു. കൂടാതെ, കേരള സാഹിത്യ അക്കാദമിയിലും സംഗീത നാടക അക്കാദമിയിലും അംഗമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ജനറൽ സെക്രടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
1939 ഓഗസ്റ്റ് 10ന് അന്നൂരിലെ കരിപ്പത്ത് കണ്ണപൊതുവാൾ - എ പി പാർവതി അമ്മ ദമ്പതികളുടെ മകനായിട്ടാണ് പി. അപ്പുക്കുട്ടൻ മാസ്റ്റർ ജനിച്ചത്. അന്നൂർ യു.പി സ്കൂൾ, പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, കണ്ണൂർ ഗവ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്.എസ്.എൽ.സിക്ക് ശേഷം കണ്ണൂർ ഗവ. ട്രെയിനിങ് സ്കൂളിൽ നിന്ന് അധ്യാപക പരിശീലനം പൂർത്തിയാക്കി.
1959ൽ വെള്ളോറ യു.പി സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1962-ൽ പി.എസ്.സി നിയമനം ലഭിച്ചതിനെ തുടർന്ന് ഗവ. ഹൈസ്കൂളിൽ അധ്യാപകനായി. വിദ്വാൻ പരീക്ഷ പാസായ ശേഷം ഹൈസ്കൂൾ അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച് കാസർകോട് ഗവ. ഹൈസ്കൂളിൽ ഭാഷാധ്യാപകനായി സേവനമനുഷ്ഠിച്ചു. 1995 മാർച്ചിൽ പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ നിന്ന് വിരമിച്ചു.
ഭാര്യ: പരേതയായ സി പി വത്സല. മക്കൾ: സി പി സരിത, സി പി ശ്രീഹർഷൻ (ചീഫ് കറസ്പോണ്ടന്റ്, മാതൃഭൂമി ഡൽഹി), സി പി പ്രിയദർശൻ (ഗൾഫ്). മരുമക്കൾ: ചിത്തരഞ്ജൻ (കേരള ഗ്രാമീണ ബാങ്ക്, കുടിയാൻമല), സംഗീത (അസിസ്റ്റന്റ് പ്രൊഫസർ ഐ.ഐ.എം ഇൻഡോർ), ഹണി (ദുബൈ). വെള്ളിയാഴ്ച രാവിലെ അന്നൂർ വില്ലേജ് ഹാളിലെ പൊതുദർശനത്തിന് ശേഷം 11 മണിയോടെ മൂരിക്കൊവ്വൽ ശ്മശാനത്തിൽ സംസ്‌കാരം നടക്കും..
പുരോഗമന സാംസ്കാരിക സമൂഹത്തിന് വലിയൊരു നഷ്ടമാണെന്ന് മുഖ്യമന്ത്രി
പി അപ്പുക്കുട്ടൻ മാസ്റ്ററുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി
അദ്ദേഹത്തിന്റെ മരണം പുരോഗമന സാംസ്കാരിക സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൗലികമായ രീതിയില്‍ സാഹിത്യ കൃതികളെ സമീപിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതില്‍ സവിശേഷമായ കഴിവുണ്ടായിരുന്നു പി അപ്പുക്കുട്ടന്. പുരോഗമന കലാ സാഹിത്യ സംഘത്തെ മികച്ച സംഘാടന പാടവത്തോടെ അദ്ദേഹം നയിച്ചു. പു.ക.സ യുടെ സന്ദേശം അതുവരെ എത്താത്ത മേഖലകളിലും ജനവിഭാഗങ്ങളിലും എത്തിക്കുന്നതില്‍ പ്രത്യേക ശ്രദ്ധവെച്ചു.
കേരള സംഗീത നാടക അക്കാദമിയുടെയും ഗ്രന്ഥശാലാ സംഘത്തിൻ്റെയും നേതൃത്വത്തിലിരുന്ന് പ്രവര്‍ത്തനങ്ങളെ ഗ്രാമതലങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിലും ശ്രദ്ധേയമായ രീതിയില്‍ ജനകീയമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. പ്രഭാഷകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിലും അപ്പുക്കുട്ടൻ ശ്രദ്ധേയനായി. വിജ്ഞാനപ്രദമായ ഒട്ടനവധി പ്രബന്ധങ്ങളും കൃതികളും അദ്ദേഹത്തിന്‍റേതായുണ്ട്. അവ സമൂഹത്തെ നവോത്ഥാനപരമായ ഉള്ളടക്കത്തോടെ മുമ്പോട്ട് നയിക്കുന്നതില്‍ വരുംകാലത്തും വലിയ പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
P. Appukuttan Master, a renowned speaker, teacher, and cultural activist, passed away at 85. He was instrumental in Kerala's cultural movements, and his death is a huge loss to the progressive community.
#PAppukuttan #KeralaNews #CulturalActivist #Obituary #ProgressiveMovement #CulturalLoss