Injury | കുമ്പളക്കും കാസര്‍കോടിനുമിടയില്‍ ട്രെയിന്‍ യാത്രക്കിടെ കാലൊടിഞ്ഞവരുടെ എണ്ണം ആറായി; നിര്‍മാണത്തില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് റെയില്‍വെ
* പ്ലാറ്റ്‌ഫോമിലെ നിര്‍മാണത്തിലെ അപാകതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്
കാസര്‍കോട്: (KasargodVartha) കുമ്പളക്കും കാസര്‍കോടിനുമിടയില്‍ ട്രെയിന്‍ യാത്രക്കിടെ കാലൊടിഞ്ഞവരുടെ എണ്ണം ആറായി. എൻജിനീയറിങില്‍ എന്തെങ്കിലും പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ പാസൻജേർസ് അസോസിയേഷന്‍ രംഗത്ത് വന്നിട്ടുണ്ട്. റെയില്‍വെ കൊമോഴ്‌സ്യല്‍ കണ്‍ട്രോളുമായി ബന്ധപ്പെട്ട് പരാതി അറിയിച്ചിട്ടുണ്ടെന്ന് പാസൻജേർസ് അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു.
കുമ്പള സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെ നിര്‍മാണത്തില്‍ ഉണ്ടായ അപാകതയാണ് അപകടത്തിനിടയാക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ട്രെയിനിൽ വാതിലിന്റെ പടവിൽ ഇരുന്ന് യാത്ര ചെയ്യുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം രണ്ടുപേരെയാണ് ഒരേസമയം പരുക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചത്. റെയില്‍വെയുടെ നിയമപ്രകാരം ട്രെയിനിന്റെ ഡോറില്‍ ഇരുന്നോ നിന്നോ യാത്ര ചെയ്യരുതെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ പരുക്കേല്‍ക്കുന്നതിന്റെ ഉത്തരവാദിത്തം റെയില്‍വേക്ക് ഏറ്റെടുക്കാന്‍ കഴിയില്ല.
അതേസമയം വാതിൽ പടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകാത്തതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ആർ പി എഫും റെയില്‍വെ പൊലീസുമാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പരുക്കേറ്റത് രണ്ട് വിദ്യാർഥികള്‍ക്കാണ്.