LS Result | സിപിഎമിന്റെ കോട്ടകളിൽ ബിജെപിക്ക് വൻ വോട് വർധന; ഉണ്ണിത്താനും കടന്നുകയറി; വിശദമായി പരിശോധിക്കുമെന്ന് ഇടത് നേതാക്കൾ
ബിജെപിക്ക് രണ്ട് ലക്ഷത്തിന് മുകളിൽ വോട് ലഭിച്ചുവെന്ന പ്രത്യേകതയുമുണ്ട്
കാസർകോട്: (KasaragodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട് പാർലമെൻറ് മണ്ഡലത്തിൽ സിപിഎമിന്റെ കോട്ടകളിൽ ബിജെപിക്ക് വൻ വോട് വർധന. കല്യാശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, ഉദുമ, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളിലാണ് വോട് വർധനവ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ബിജെപിക്ക് രണ്ട് ലക്ഷത്തിന് മുകളിൽ വോട് ലഭിച്ചുവെന്ന പ്രത്യേകതയുമുണ്ട്. 2,19,558 വോടുകളാണ് ബിജെപി സ്ഥാനാർഥി എം എൽ അശ്വിനി ഇത്തവണ നേടിയത്.
അതേസമയം, ബിജെപിയുടെ ശക്തി കേന്ദ്രമായ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ നേരിയ വോടാണ് പാർടിക്ക് വർധിപ്പിക്കാൻ സാധിച്ചത്. മഞ്ചേശ്വരത്ത് വെറും 75 വോടും കാസർകോട്ട് 402 വോടും മാത്രമാണ് അധികം കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. എന്നാൽ സിപിഎമിന്റെ ശക്തി കേന്ദ്രങ്ങളായ കല്യാശേരിയിൽ കഴിഞ്ഞതവണ ഉണ്ടായിരുന്ന 9854 വോടിൽ നിന്നും ഇത്തവണ അത് 17688 വോടാക്കി മാറ്റാൻ സാധിച്ചു. 7834 വോടിന്റെ വർധനവാണ് ബിജെപിക്ക് കല്യാശേരിയിൽ മാത്രമുണ്ടായത്.
പയ്യന്നൂരിലും വലിയ രീതിയിൽ വോട് കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ 9268 വോടുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 18,466 വോട് ലഭിച്ചു. 9198 വോടിന്റെ വർധനവാണ് ബിജെപി നേടിയെടുത്തത്. തൃക്കരിപ്പൂർ മണ്ഡലത്തിലും വോട് ഇരട്ടിയാക്കി മാറ്റാൻ ബിജെപിക്ക് കഴിഞ്ഞു. കഴിഞ്ഞ തവണ ലഭിച്ച 8652 വോടുണ്ടായിരുന്ന അവിടെ 17085 വോട് ബിജെപിക്ക് നേടാനായി. 8433 വോടിന്റെ വർധനവാണ് ബിജെപിക്ക് ഉണ്ടായത്.
കാഞ്ഞങ്ങാട് മണ്ഡലത്തിലും ബിജെപി വൻ നേട്ടമുണ്ടാക്കി. കഴിഞ്ഞതവണ 20,046 വോട് നേടിയ ബിജെപി ഇത്തവണ അത് 29301 വോടാക്കി മാറ്റി. ഉദുമ മണ്ഡലത്തിലും ബിജെപി നേട്ടമുണ്ടാക്കി. കഴിഞ്ഞതവണ 23786 വോടുണ്ടായിരുന്ന ബിജെപി അത് 31,245 വോടാക്കി മാറ്റി. പാർടി കേന്ദ്രങ്ങളിൽ നിന്നെല്ലാം വലിയ തോതിലുള്ള വോട് ചോർച്ച ഉണ്ടായതായാണ് സിപിഎം കണക്ക് കൂട്ടുന്നത്.
രാജ്‌മോഹൻ ഉണ്ണിത്താനും സിപിഎം കോട്ടകളിൽ കടന്നുകയറി നേട്ടമുണ്ടാക്കി. ബിജെപിയുടെ രണ്ട് ശക്തി കേന്ദ്രങ്ങളിലും വലിയ നേട്ടം കൊയ്തു. മഞ്ചേശ്വരത്ത് നേരത്തെയുണ്ടായിരുന്ന 68217 വോടിൽ നിന്നും 74437 വോടിന്റെ (6220 കൂടുതൽ) നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കാസർകോട്ടും ഉണ്ണിത്താന് വലിയ നേട്ടമുണ്ടായി. കഴിഞ്ഞ തവണ 69790 വോട് നേടിയ സ്ഥാനത്ത് ഇത്തവണ അത് 73407 വോടായി (3617 കൂടുതൽ) മാറി. ഉദുമയിലും നേരിയ വോട് വർധന ഉണ്ടായി. കഴിഞ്ഞ തവണ ലഭിച്ച 72324 വോടി ൽ നിന്നും ഇത്തവണ 72448 വോടാണ് ഉണ്ണിത്താന് കിട്ടിയത്.
എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ കാഞ്ഞങ്ങാട് ഉണ്ണിത്താന് വോട് കുറയുകയാണുണ്ടായത്. കഴിഞ്ഞതവണ 72570 വോടുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 69171 വോട് നേടാനേ കഴിഞ്ഞൂ. തൃക്കരിപ്പൂരിലും നേട്ടമുണ്ടാക്കാൻ ഉണ്ണിത്താന് കഴിഞ്ഞു. കഴിഞ്ഞതവണ 74504 വോടാണ് ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ 75643 വോടിന്റെ നേട്ടമുണ്ടാക്കാൻ (1139 കൂടുതൽ) കഴിഞ്ഞു. പയ്യന്നൂർ മണ്ഡലത്തിൽ കഴിഞ്ഞതവണ 56730 വോട് ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 58,184 വോടായി (1454 കൂടുതൽ) ഉയർത്താൻ കഴിഞ്ഞു. കല്യാശേരിയിൽ കഴിഞ്ഞതവണ 59848 വോട് ലഭിച്ചപ്പോൾ ഇത്തവണ അത് 64,347 വോടാക്കി (4499 കൂടുതൽ) ഉയർത്താൻ കഴിഞ്ഞു.
ഇടതുമുന്നണിക്ക് 44,213 വോടിന്റെ കുറവാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ കെ പി സതീശ് ചന്ദ്രന് 4,34,523 വോട് ലഭിച്ച സ്ഥാനത്ത് ഇത്തവണ 3,900,10 വോട് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. തനിക്ക് ബിജെപി കേന്ദ്രങ്ങളിൽ നിന്നും കാര്യമായ വോട് ലഭിച്ചിട്ടില്ലെന്നും ന്യൂനപക്ഷ കേന്ദ്രങ്ങളിൽ നിന്നാണ് കൂടുതൽ വോട് ലഭിച്ചത്തെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചിട്ടുണ്ട്. ഉണ്ണിത്താന് കഴിഞ്ഞ തവണ 4,74,961 വോട് ലഭിച്ചപ്പോൾ ഇത്തവണ അത് 4,90,659 വോടാക്കി ഉയർത്താൻ കഴിഞ്ഞു. 15,698 വോടിന്റെ വർധനവാണ് ഉണ്ടായത്. 1,00,649 വോടിന്റെ ഭൂരിപക്ഷമാണ് ഉണ്ണിത്താന് ഇത്തവണ ലഭിച്ചിരിക്കുന്നത്.
ഇടതുപക്ഷ ശക്തി കേന്ദ്രങ്ങളായ തൃക്കരിപ്പൂരിൽ 10,448 വോടിന്റെയും കാഞ്ഞങ്ങാട് 2,050 വോടിന്റെയും ഉദുമയിൽ 11,959 വോടിന്റെയും കാസർകോട് 47,245 വോടിന്റെയും മഞ്ചേശ്വരത്ത് 43,704 വോടിന്റെയും ഭൂരിപക്ഷവും നേടി ഉണ്ണിത്താൻ അജയ്യനായി മാറുന്ന കാഴ്ചയാണ് ഫലമറിഞ്ഞപ്പോൾ കാണാൻ കഴിഞ്ഞത്. വമ്പൻ ഭൂരിപക്ഷം പ്രതീക്ഷിച്ച കല്യാശേരിയിൽ 1,058 വോടിൻറെ ഭൂരിപക്ഷം മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. പയ്യന്നൂരിൽ 13,257 വോടിൻറെ ലീഡും ബാലകൃഷ്ണൻ മാസ്റ്റർ നേടി.
മണ്ഡലത്തിലും പാർടിയിലും കൂടുതൽ കരുത്തനായാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ഇത്തവണ ഡെൽഹിയിലേക്ക് വിമാനം കയറുക. കനത്ത തോൽവിയുടെ കാരണം പരിശോധിക്കുമെന്നും വോട് ചോർച്ച എങ്ങനെ സംഭവിച്ചു എന്നത് ഗൗരവത്തോടെ കാണുമെന്നും സിപിഎം ജില്ലാ നേതാക്കൾ കാസർകോട് വാർത്തയോട് പറഞ്ഞു.