Maritime Safety | മലയാളികൾ ഉൾപ്പെടെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തണം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ
● കാസർകോട്, കൊച്ചി സ്വദേശികളടക്കം ഏഴ് ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.
● പാനമയിലെ വിറ്റു റിവർ കപ്പൽ കമ്പനിയാണ് ജീവനക്കാരെ കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത്.
● കപ്പൽ റാഞ്ചിയവരുമായി കമ്പനി അധികൃതർ ചർച്ച നടത്തുന്നുണ്ടെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും വിവരങ്ങൾ വരുന്നുണ്ട്.
● ബന്ധുക്കളുടെ ആശങ്ക അകറ്റാൻ അടിയന്തര ഇടപെടൽ വേണമെന്ന് എംപി ആവശ്യപ്പെട്ടു.
● ഇന്ത്യൻ നാവികരുടെ സുരക്ഷ ദേശീയ ആശങ്കയുള്ള കാര്യമാണെന്ന് എം.പി സഭയിൽ പറഞ്ഞു.
ന്യൂഡെൽഹി: (KasargodVartha) ടോഗോയിലെ തുറമുഖത്ത് നിന്ന് കാമറൂണിലേക്ക് പോകുന്നതിനിടെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിലെ ഇന്ത്യക്കാരെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. കാസർകോട് ബേക്കൽ പനയാൽ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവൻ, ഒരു കൊച്ചി സ്വദേശി എന്നിവർ ഉൾപ്പെടെ ഏഴ് ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.
പാനമയിലെ വിറ്റു റിവർ കപ്പൽ കമ്പനിയാണ് ജീവനക്കാരെ കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത്. മുംബൈ ആസ്ഥാനമായ മേരിടെക് ടാങ്കർ മാനേജ്മെന്റിന്റെ ചരക്കുമായി പോവുകയായിരുന്നു കപ്പൽ. കപ്പൽ റാഞ്ചിയവരുമായി കമ്പനി അധികൃതർ ചർച്ച നടത്തുന്നുണ്ടെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും വിവരങ്ങൾ വരുന്നുണ്ട്. എന്നാൽ, ബന്ധുക്കളുടെ ആശങ്ക അകറ്റാൻ അടിയന്തര ഇടപെടൽ വേണമെന്ന് എംപി ആവശ്യപ്പെട്ടു.
ഗർഭിണിയായ ഭാര്യയടക്കമുള്ള രജീന്ദ്രന്റെ മത്സ്യത്തൊഴിലാളി കുടുംബം കടുത്ത ദുരിതത്തിലാണ്. തട്ടിക്കൊണ്ടുപോയി നാളുകളായിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തത് കേന്ദ്രസർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അലംഭാവമാണ് വെളിവാക്കുന്നതെന്ന് എംപി കുറ്റപ്പെടുത്തി. കാണാതായവരെക്കുറിച്ചോ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചോ ബന്ധുക്കൾക്ക് വിവരങ്ങളൊന്നും ലഭ്യമല്ല.
അതിനാൽ, തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനും രക്ഷപ്പെടുത്താനും ഇന്ത്യാ ഗവൺമെന്റിന്റെ അടിയന്തര നടപടി ഉറപ്പാക്കണം. ഷിപ്പിംഗ് മന്ത്രാലയം, ഡിജി-ഷിപ്പിംഗ്, അന്താരാഷ്ട്ര സമുദ്ര സുരക്ഷാ ഏജൻസികൾ, സഖ്യരാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ എന്നിവയിലൂടെ വിദേശകാര്യ മന്ത്രാലയങ്ങളുമായി ആവശ്യമായ ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. തട്ടിക്കൊണ്ടുപോയ എല്ലാ ക്രൂ അംഗങ്ങളെയും ഉടൻ രക്ഷപ്പെടുത്തുന്നതിനും സുരക്ഷിതമായി മോചിപ്പിക്കുന്നതിനും നയതന്ത്ര നടപടി സ്വീകരിക്കാൻ തൊഴിലുടമയെ ചുമതലപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു. ഇന്ത്യൻ നാവികരുടെ സുരക്ഷ ദേശീയ ആശങ്കയുള്ള കാര്യമാണ്. അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും എംപി സഭയിൽ പറഞ്ഞു.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Rajmohan Unnithan MP demanded central intervention to find Indians, including Malayalis, kidnapped by pirates off Togo. He criticized the government's apathy and urged immediate action.
#Kidnapping, #MaritimeSafety, #CentralIntervention, #RajmohanUnnithan, #Togo, #IndianSailors