മംഗളുറു വിമാനത്താവളത്തിലേക്കുള്ള പാതയിലെ തകർന്ന പാലം ഒരു മാസത്തിനുള്ളിൽ ഗതാഗത യോഗ്യമാക്കും; പുനർനിർമാണം കേരളം ആസ്ഥാനമായുള്ള സംഘത്തിന്റെ നേതൃത്വത്തിൽ
Jun 18, 2021, 16:19 IST
മംഗളുറു: (www.kasargodvarthaa.com 18.06.2021) ബജ്പെയിലുള്ള മംഗളുറു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതയിലെ തകർന്ന മറവൂർ പാലം ഒരു മാസത്തിനുള്ളിൽ ഗതാഗത യോഗ്യമാക്കും. ബെംഗളൂറിൽ നിന്നുള്ള സാങ്കേതിക വിദഗ്ദരുടെ സംഘം പാലം പരിശോധിച്ചു. രണ്ട് ദിവസത്തിനകം അറ്റകുറ്റപ്പണികൾക്കായി പദ്ധതി തയ്യാറാക്കുമെന്ന് സംഘം അറിയിച്ചു. ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് ഇവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ മറവൂർ പാലത്തിന് വിള്ളൽ സംഭവിക്കുകയും ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുകയും ചെയ്‌തിരുന്നു. ഇതുമൂലം വിമാനത്താവളത്തിലേക്ക് അടക്കമുള്ള യാത്രക്കാർ കൂടുതൽ ദൂരം സഞ്ചരിച്ച് വേറൊരു വഴിയിലൂടെയാണ് യാത്ര ചെയ്യുന്നത്. മംഗളൂറിൽ നിന്ന് 20 മിനുറ്റിൽ എത്തിയിരുന്ന വിമാനത്താവളത്തിലേക്ക് ഒരു മണിക്കൂറാണ് ഇപ്പോഴെടുക്കുന്ന സമയം. പാലം തകരാൻ കാരണം മണൽ മാഫിയ ആണെന്നും ആരോപണമുണ്ട്.
പാലത്തിന്റെ ഫൗൻഡേഷൻ ഏകദേശം രണ്ട് മുതൽ മൂന്ന് അടി ഇടിഞ്ഞതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പാത 67 ൽ 300 മീറ്റർ നീളമുള്ള 52 വർഷം പഴക്കമുള്ള ഈ പാലം 1969 ൽ നിർമിച്ചതാണ്. പാലത്തിന് ഒമ്പത് സ്‌പാനുകളാണുള്ളത്, ഓരോ സ്‌പാനിനും 21 മീറ്റർ വീതിയുണ്ട്. അതേസമയം അറ്റകുറ്റപ്പണികൾക്ക് ശേഷം ഹെവി വാഹനങ്ങൾക്ക് പാലത്തിലൂടെ പ്രവേശനം ഉണ്ടാവില്ലെന്നാണ് സൂചന.
Keywords: Mangalore, Karnataka, News, Airport, Kerala, Airport, Sand mafia, Bridge, Top-Headlines, Cracked bridge on the way to Mangalore Airport will be operational within a month.