കാസർകോട്ടെ ബിജെപി നേതാക്കളെ കൈകാര്യം ചെയ്യണമെന്നുള്ള പാർടി ഗ്രൂപിലെ ശബ്ദ സന്ദേശം പുറത്ത്; 'യുവമോർച മുൻ സംസ്ഥാന സെക്രടറിയെയും സംസ്ഥാന അധ്യക്ഷന്റെ പേഴ്സനൽ സെക്രടറിയെയും തല്ലണം'
കാസർകോട്: (www.kasargodvartha.com 23.02.2022) കാസർകോട്ടെ ബിജെപിയിൽ കലഹം തുടരുന്നതിനിടെ, നേതാക്കളെ കൈകാര്യം ചെയ്യണമെന്ന ബിജെപി അനുകൂല വാട്സ്ആപ് ഗ്രൂപുകളിലെ ശബ്ദസന്ദേശങ്ങൾ പുറത്ത് വന്നു. യുവമോർച മുൻ സംസ്ഥാന സെക്രടറിയേയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പേഴ്സനൽ സെക്രടറിയെയും കായികമായി കൈകാര്യം ചെയ്യണമെന്നതടക്കമുള്ള വാട്സ്ആപ് ഗ്രൂപിലെ ശബ്‍ദ സന്ദേശമാണ് പ്രചരിക്കുന്നത്.
കുമ്പളയിൽ കൊലചെയ്യപ്പെട്ട മൂന്ന് ബിജെപി പ്രവർത്തകരുടെ പേരിലുള്ള വാട്സാപ് ഗ്രൂപുകളിലാണ് ഇത്തരം ചർചകളും ശബ്ദ സന്ദേശങ്ങളും പ്രചരിച്ചത്. ഈ ഗ്രൂപിൽ ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാറും അംഗമായിരുന്നു. ചർചകൾ പരിധിവിട്ടതോടെ ബിജെപി ജില്ലാ പ്രസിഡന്റ് ഗ്രൂപിൽനിന്നും സ്വയം പുറത്ത് പോയി.
ചില നേതാക്കളെ ലക്ഷ്യമിട്ടാണ് വാട്സാപ് ഗ്രൂപുകളുടെ പ്രവർത്തനമെന്ന് പ്രവർത്തകർ വെളിപ്പെടുത്തുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, മുൻ കാസർകോട് ജില്ലാ പ്രസിഡന്റും നിലവിൽ സംസ്ഥാന സെക്രടറിയുമായ കെ ശ്രീകാന്ത്, ഉത്തര മേഖല ജനറൽ സെക്രടറി പി സുരേഷ് കുമാർ ഷെട്ടി, ജില്ലാ സെക്രടറി മണികണ്ഠ റൈ എന്നിവരെയാണ് ചർചകളിൽ ഉന്നമിടുന്നത്. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രടറി കെ പി പ്രകാശ് ബാബുവിനെ തടയണമെന്നും ചർചയുണ്ടായി.
കുമ്പള പഞ്ചായത്തിലെ സ്ഥിരംസമിതി തെരഞ്ഞെടുപ്പിലെടുത്ത നിലപാടുകൾ പ്രാദേശികമാണെന്നും നേതൃത്വത്തിന് ഇതിൽ പങ്കില്ലെന്നുമാണ് പ്രതിഷേധക്കാരെ അംഗീകരിക്കാത്തവർ പറയുന്നത്. ബിജെപിയിലെ കലഹം നാൾക്കുനാൾ വികസിക്കുന്നത് നേതൃത്തിന് തലവേദനയാണ് സൃഷ്ടിക്കുന്നത്.
Keywords: Kerala, Kasaragod, News, Top-Headlines, Political party, BJP, Whatsapp, Kumbala, President, District, Voice message from WhatsApp group against BJP leaders leaked.