By-election | മറ്റൊരു അഭിമാന പോരാട്ടത്തിന് ‘നിലമ്പൂർ' ഒരുങ്ങുന്നു; പിവി അൻവറിൻ്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ എൽഡിഎഫ് ലക്ഷ്യം, തിരിച്ചുപിടിക്കാൻ യുഡിഎഫും
● നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും അഭിമാന പോരാട്ടമായി മാറും.
● തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മുന്നണികൾ ഒരു പടി മുമ്പേ മണ്ഡലത്തിലെ ചുമതല എൽഡിഎഫ്, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിനും, യുഡിഎഫ് എ.പി. അനിൽകുമാർ എംഎൽഎയ്ക്കും നൽകി.
● യുഡിഎഫിൽ ഡിസിസി പ്രസിഡൻ്റ് വി.എസ്. ജോയ്, കെപിസിസി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന.
● സിപിഎമ്മിലാകട്ടെ ‘സർപ്രൈസ്’ സ്ഥാനാർത്ഥി വന്നേക്കുമെന്ന സൂചനയാണ് എൽഡിഎഫ് കേന്ദ്രങ്ങൾ നൽകുന്നത്.
● മുൻ കോൺഗ്രസ് നേതാവ് കൂടിയാണ് പി.വി. അൻവർ.
എം എം മുനാസിർ
നിലമ്പൂർ (മലപ്പുറം): (KasargodVartha) കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് രണ്ടര പതിറ്റാണ്ടുകാലം അടക്കിവാണ നിലമ്പൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫും, പി.വി. അൻവറിൻ്റെ രാഷ്ട്രീയ കൂറുമാറ്റത്തിന് മറുപടി നൽകാൻ എൽഡിഎഫും കച്ചകെട്ടി ഇറങ്ങുന്നതോടെ നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും അഭിമാന പോരാട്ടമായി മാറും. അടുത്തമാസം (മെയ്) ഉപതെരഞ്ഞെടുപ്പ് നടന്നേക്കുമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സൂചന വന്നതോടെയാണ് ഇരു മുന്നണികളും കച്ചകെട്ടി ഇറങ്ങുന്നത്.
തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മുന്നണികൾ ഒരു പടി മുമ്പേ മണ്ഡലത്തിലെ ചുമതല എൽഡിഎഫ്, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിനും, യുഡിഎഫ് എ.പി. അനിൽകുമാർ എംഎൽഎയ്ക്കും നൽകി അങ്കത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. യുഡിഎഫിൽ ഡിസിസി പ്രസിഡൻ്റ് വി.എസ്. ജോയ്, കെപിസിസി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന.
സിപിഎമ്മിലാകട്ടെ ‘സർപ്രൈസ്'’ സ്ഥാനാർത്ഥി വന്നേക്കുമെന്ന സൂചനയാണ് എൽഡിഎഫ് കേന്ദ്രങ്ങൾ നൽകുന്നത്. യുഡിഎഫ് ആര്യാടൻ ഷൗക്കത്തിനെ അവഗണിച്ചാൽ എൽഡിഎഫ് ഷൗക്കത്തിനെ ‘സർപ്രൈസ്’ 'ആയി കൊണ്ടുവരുമോ എന്നതും ചർച്ചാവിഷയമാണ്. ചിലപ്പോൾ നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥി തന്നെ വന്നേക്കുമെന്ന സൂചന സിപിഎം കേന്ദ്രങ്ങൾ നൽകുന്നുമുണ്ട്. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥിനിർണയത്തിൽ കരുതലോടെ നീങ്ങാനാണ് യുഡിഎഫ് തീരുമാനം.
നിലമ്പൂരിൽ പി.വി. അൻവറിൻ്റെ പേരിൽ തന്നെയായിരിക്കും അങ്കമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ പി.വി. അൻവർ കൂടി നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിയെ യുഡിഎഫ് പരിഗണിച്ചാൽ അത് സർവ്വസമ്മതനുമാകും. മുസ്ലിം ലീഗിനും താല്പര്യം അത് തന്നെയാണ്. പി.വി. അൻവറിനെ യുഡിഎഫിൻ്റെ ഭാഗത്ത് നിലനിർത്തണമെന്ന അഭിപ്രായമാണ് ലീഗിനകത്തുള്ളത്. പി.വി. അൻവറാകട്ടെ യുഡിഎഫിന് ഇതിനകം തന്നെ പിന്തുണ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. മുൻ കോൺഗ്രസ് നേതാവ് കൂടിയാണ് പി.വി. അൻവർ. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ്, ഡിഐസി ജില്ലാ വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു. പിന്നീടാണ് കോൺഗ്രസുമായി തെറ്റി പി.വി. അൻവർ ഇടതുപാളയത്തിലേക്കെത്തുന്നത്.
കഴിഞ്ഞപ്രാവശ്യം ആകെ പോൾ ചെയ്ത 1,73,725 വോട്ടിൽ പി.വി. അൻവർ 81,227 വോട്ട് നേടിയിരുന്നു. യുഡിഎഫിലെ വി.വി. പ്രകാശ് 78,527 വോട്ട് നേടി തൊട്ടടുത്തുണ്ടായിരുന്നു. കേവലം 2700 വോട്ടിനായിരുന്നു പി.വി. അൻവറിൻ്റെ ജയം. എൻഡിഎയിലെ ടി.കെ. അശോക് കുമാർ 8595 വോട്ട് നേടിയപ്പോൾ, എസ്ഡിപിഐയിലെ കെ. ബാബു മണി 3281 വോട്ട് പിടിച്ചിരുന്നു. എന്നാൽ 2016-ലെ തെരഞ്ഞെടുപ്പിൽ അൻവറിൻ്റെ ഭൂരിപക്ഷം 11,504 വോട്ടായിരുന്നു. അന്ന് പി.വി. അൻവർ ആകെ പോൾ ചെയ്ത 1,61,789 വോട്ടുകളിൽ പി.വി. അൻവർ 77,858 വോട്ട് നേടിയപ്പോൾ, കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്ത് 66,354 വോട്ടുകൾ നേടിയിരുന്നു. രണ്ടുപ്രാവശ്യവും പി.വി. അൻവർ ഇടത് സ്വതന്ത്രനായാണ് മത്സരിച്ചത്.
ബിജെപിയിൽ ഉണ്ടായ നേതൃത്വ മാറ്റം, പി.സി. ജോർജിൻ്റെ വരവ്, സുരേഷ് ഗോപിയുടെയും, കുര്യൻ്റെയും കേന്ദ്രമന്ത്രി സ്ഥാനം ഇവയൊക്കെ ബിജെപിക്ക് വോട്ട് കൂട്ടാനാകുമോ എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. എങ്കിൽ ഇരുമുന്നണികളുടെയും വോട്ടുകളിലും മാറ്റമുണ്ടായേക്കും.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Nilambur by-election becomes a prestige battle for both LDF and UDF. LDF aims to defeat PV Anwar's politics, while UDF seeks to reclaim the seat. Candidate discussions are ongoing.
#NilamburByElection, #PVAanwar, #LDF, #UDF, #KeralaPolitics, #ElectionBattle