Khadija Mumtaz | 'സാറ അബൂബകർ രോഷം പൂണ്ടത് മതത്തിന്റെ നേർക്കായിരുന്നില്ല'; തങ്ങൾ ഒരേ ചങ്ങലയിലെ കണ്ണികളെന്ന് ഡോ. ഖദീജ മുംതാസ്
കാസർകോട്: (www.kasargodvartha.com) തനിക്കും, കന്നഡ സാഹിത്യത്തിലെ ബാനു മുശ്താഖിനെപ്പോലുള്ളവർക്കും പരിമിത സർകിളുകളിൽ നിന്ന് കുതറി എഴുതാൻ പ്രചോദനമായത് സാറ അബൂബകറിനെപ്പോലെയുള്ളവർ ആയിരുന്നുവെന്നും അത്തരത്തിൽ തങ്ങൾ ഒരേ ചങ്ങലയിലെ കണ്ണികളാണെന്നും ഡോ. ഖദീജ മുംതാസ് പറഞ്ഞു.
സാറ രോഷം പൂണ്ടത് മതത്തിന്റെ നേർക്കായിരുന്നില്ല. മറിച്ച്, സ്ത്രീകളെ കണ്ണീര് കുടിപ്പിക്കുന്ന ദുഷ്ട ശക്തികൾക്ക് നേരെയായിരുന്നു. മതം അനുശാസിക്കാത്ത, പൗരോഹിത്യം പടച്ചുണ്ടാക്കിയ കരിനിയമങ്ങൾക്ക് എതിരായിരുന്നു അവരെന്നും ഖദീജ മുംതാസ് കൂട്ടിച്ചേർത്തു. കോലായ് ഒരുക്കിയ സാറാ അബൂബകർ അനുസ്മരണം 'ചന്ദ്രഗിരിയുടെ പ്രിയ തോഴീ വിട' എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
കോലായ് വനിതാ വിഭാഗം ചെയർപേഴ്സൺ സുലൈഖ മാഹിൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം മുൻ നഗരസഭാ ചെയർമാൻ പ്രൊഫ. കെപി ജയരാജ് ഉദ്‌ഘാടനം ചെയ്തു. സ്കാനിയ ബെദിര സ്വാഗതം പറഞ്ഞു. അബ്ദുല്ല മൊയ്തീൻ, അഡ്വ. ഹമീദ് പുതിയപുര, ഗിരിധർ രാഘവൻ, സിഎൽ ഹമീദ്, മുംതാസ് ടീചർ, റജുല ശംസുദ്ദീൻ, ഹസൈനാർ തോട്ടും ഭാഗം, സമീർ പുതിയ പുര, ഉസ്മാൻ കടവത്ത്, സിദ്ദീഖ് ഒമാൻ സംസാരിച്ചു.
Keywords: Kasaragod, News, Kerala, Women, Inauguration, Khadija Mumtaz, Sara Aboobacker, Khadija Mumtaz says that she and Sara Aboobacker are links in same chain.