Demands | മരണമണി മുഴങ്ങുന്നു; കുമ്പളയിലെ 'ചുമട് താങ്ങി' ഓർമയാകുമോ? സംരക്ഷിക്കണമെന്നാവശ്യം ശക്തമായി
കുമ്പള: (www.kasargodvartha.com) റെയിൽവേ സ്റ്റേഷന് സമീപത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള 'ചുമട് താങ്ങി' ഇനി ഓർമയാകുമോയെന്ന് ആശങ്ക. ദേശീയപാത വികസനത്തെ തുടർന്നാണ് ചുമട് താങ്ങിക്ക് മരണമണി മുഴങ്ങുന്നത്. ബ്രിടീഷ് ഭരണകാലത്ത് കാളവണ്ടി യുഗത്തിൽ കുമ്പളയിലെയും, പരിസരപ്രദേശങ്ങളിലെയും കൃഷിക്കാരും, മീൻ തൊഴിലാളികളും, ചുമട്ടുതൊഴിലാളികളും എളുപ്പത്തിൽ ചുമട് എടുക്കുന്നതിനായി പാറക്കല്ലിൽ നിന്ന് വെട്ടിയെടുത്ത് ഒറ്റക്കല്ലിലുണ്ടാക്കിയ ചുമട് താങ്ങിയാണ് ഏത് നിമിഷവും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചു മാറ്റിയേക്കുമെന്ന അവസ്ഥയിലായിരിക്കുന്നത്.
വാഹന ഗതാഗത സംവിധാനം ഇല്ലാതിരുന്ന പഴയ കാലത്ത് നാളികേരം, നെല്ല്, അടക്ക തുടങ്ങിയ കാർഷിക ഇനങ്ങൾ തല ചുമട് ആയിട്ടായിരുന്നു അങ്ങാടിയിൽ എത്തിച്ചിരുന്നത്. ചുമടുമായി ദീർഘദൂരം നടക്കേണ്ടി വരുന്നതിനാൽ വിശ്രമത്തിനും, വെള്ളം കുടിക്കാനും ചുമടുകൾ ചുമടുതാങ്ങിയിൽ വെക്കും. പിന്നീട് ചുമട് താങ്ങിയിൽ നിന്നാണ് ചുമടെടുക്കുന്നത്. ചുമട് പിടിച്ചു തരാന്‍ ആരും ഇല്ല എങ്കിലും തനിയെ എടുക്കുന്നതിന് ഇത് കൊണ്ട് സാധിക്കും. അതുകൊണ്ടാണ് ഇത് 'ചുമട് താങ്ങി' എന്ന പേരിൽ അറിയപ്പെട്ടതും.
ചുമട് താങ്ങികള്‍ സ്ഥാപിക്കുന്നതില്‍ രാജാക്കന്മാരും പ്രമാണിമാരും വളരെയധികം ശ്രദ്ധാലുക്കളായിരുന്നു. കാലം പിന്നിട്ടപ്പോൾ പലസ്ഥലങ്ങളിലും ഇതൊക്കെ മൺമറഞ്ഞു. എന്നിരുന്നാലും ഇവ ചരിത്രസ്മാരകങ്ങളായി ഇന്നും പലയിടങ്ങളിലും കാണപ്പെടുന്നു. ചരിത്രത്തിന്റെ ഭാഗമായിട്ടുള്ള സപ്ത ഭാഷാ സംഗമഭൂമിയായ കുമ്പളയിലെ ചുമടുതാങ്ങിയെ കുമ്പള സർകിളിൽ സ്ഥാപിച്ച് സംരക്ഷിക്കണമെന്നാണ് വ്യാപാരികളുടെയും, പ്രദേശവാസികളുടെയും ആവശ്യം.
Keywords: News, Kerala, Protect, Kumbala, Top-Headlines, Kasaragod, Demand to protect 'Chumadu Thangi' in Kumbala.