Demand | നീലേശ്വരം താലൂക്ക് യാഥാർത്ഥ്യമാക്കണം; ആവശ്യം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ
● ഹൊസ്ദുർഗ് തഹസീദാർ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി ഈ ആവശ്യം സർക്കാരിനോട് അഭ്യർത്ഥിച്ചു.
● താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ കളക്ടർക്ക് നിർദേശം നൽകിയിരുന്നു.
● പതിറ്റാണ്ടുകളായി നിലനിൽക്കുന്ന നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണമെന്ന ആവശ്യം സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ നീലേശ്വരത്തിൻ്റെ വികസനത്തിന് വേഗം കൂടും.
● കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്സിൻ്റെ മണ്ഡലമാണ് നീലേശ്വരം.
നീലേശ്വരം: (KasargodVartha) നീലേശ്വരം താലൂക്ക് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ. ഹൊസ്ദുർഗ് തഹസീദാർ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി ഈ ആവശ്യം സർക്കാരിനോട് അഭ്യർത്ഥിച്ചു. താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ കളക്ടർക്ക് നിർദേശം നൽകിയിരുന്നു.
പതിറ്റാണ്ടുകളായി നിലനിൽക്കുന്ന നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണമെന്ന ആവശ്യം സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ നീലേശ്വരത്തിൻ്റെ വികസനത്തിന് വേഗം കൂട്ടും. ഇക്കാര്യത്തിൽ റവന്യൂ അധികൃതർ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ വേഗത്തിലാക്കിയാൽ അടുത്ത ദിവസം അവതരിപ്പിക്കുന്ന ബജറ്റിലോ ബജറ്റ് പ്രസംഗത്തിലോ താലൂക്ക് ഇടം നേടും.
എതിർ അഭിപ്രായമില്ലാതെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിനാൽ നീലേശ്വരം താലൂക്ക് ആവശ്യം സർക്കാർ കൂടുതൽ നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അറിയിച്ചു. താലൂക്ക് ഓഫീസ് ഒരുക്കുന്നതിനായി എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കാൻ നഗരസഭ തയ്യാറാണെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ ടി.വി. ശാന്ത യോഗത്തെ അറിയിച്ചു. താലൂക്ക് ഓഫീസ് തുറക്കുന്നതിനായി പഴയ മുനിസിപ്പൽ ഓഫീസ്, കൃഷിഭവൻ കെട്ടിടങ്ങൾ എന്നിവയ്ക്ക് പുറമെ പുതിയ നഗരസഭ ഓഫീസിൻ്റെ മുകൾ നിലയും ഉപയോഗിക്കാവുന്നതാണ്.
കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്സിൻ്റെ മണ്ഡലമാണ് നീലേശ്വരം. ആദ്യ മന്ത്രിസഭയുടെ കാലത്ത് തന്നെ താലൂക്ക് രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയമിച്ചിരുന്നു. ജില്ലാ രൂപീകരണ വേളയിലും താലൂക്ക് ആവശ്യം ഉയരുകയും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും ഇത് നടപ്പിലായില്ല.
ജില്ല രൂപീകരിച്ചപ്പോൾ കാസർകോട്, ഹോസ്ദുർഗ് താലൂക്കുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും താലൂക്ക് നിലവിൽ വന്നു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് നിർദേശിച്ച് നാല് കമ്മീഷനുകൾ സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും പ്രാവർത്തികമായില്ല. ഇപ്പോൾ താലൂക്ക് രൂപീകരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടാൻ സർക്കാർ നിർദ്ദേശിച്ചത് ജനങ്ങൾക്ക് വീണ്ടും പ്രതീക്ഷ നൽകിയിട്ടുണ്ട്.
ഹോസ്ദുർഗ് താലൂക്കിൽ ഉൾപ്പെട്ട നീലേശ്വരം നഗരസഭ, ചെറുവത്തൂർ, കയ്യൂർ ചീമേനി, കിനാനൂർ - കരിന്തളം, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ്, പിലിക്കോട് പഞ്ചായത്തുകളാണ് പുതിയ താലൂക്കിൽ ഉൾപ്പെടുക. മടിക്കൈ പഞ്ചായത്തിനെ കൂടി നീലേശ്വരം താലൂക്കിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Political parties in Nileshwaram have intensified their demand for the formation of Nileshwaram Taluk. In a meeting convened by the Hosdurg Tahsildar, all parties unanimously appealed to the government to fulfill this long-standing demand, which they believe will accelerate the development of Nileshwaram. The municipality has also offered to provide necessary infrastructure for the taluk office.
#NileshwaramTaluk #KeralaGovernment #PoliticalDemand #Development #Kasaragod #NewTaluk