Health Concerns | യാത്രക്കാരുടെ ജീവന് വിലയില്ലേ? കാസർകോട് റെയിൽവേ സ്റ്റേഷനിൽ കൂളറിൽ നിന്ന് തെരുവുനായ വെള്ളം കുടിക്കുന്ന വീഡിയോ വൈറലായി; രോഗഭീതിയിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ
● സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് സ്ഥിതി ഗുരുതരമാക്കുന്നു.
● പ്ലാറ്റ് ഫോമിലും പരിസരത്തും നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
കാസർകോട്: (KasargodVartha) കാസർകോട് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കൂളറുകളും തെരുവുനായ്ക്കളുടെ ഇഷ്ടകേന്ദ്രമായി മാറുന്നതായി ആശങ്ക. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിട്ടുള്ള കൂളറിൽ നിന്ന് തെരുവുനായ വെള്ളം കുടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ യാത്രക്കാർക്കിടയിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്. ദാഹമകറ്റാൻ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ അടക്കമുള്ളവർ, പ്രത്യേകിച്ചും കുട്ടികൾ, ഈ കൂളറുകളെയാണ് ആശ്രയിക്കുന്നത്.
തെരുവുനായ്ക്കൾക്ക് വിവിധ തരത്തിലുള്ള രോഗങ്ങളുണ്ടാകാനും അത് മനുഷ്യരിലേക്ക് പകരാനുമുള്ള സാധ്യത നിലനിൽക്കെ, റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള നടപടിയും സ്വീകരിക്കാത്തത് യാത്രക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു. ഈ ദുരവസ്ഥ സ്ഥിരം കാഴ്ചയായി മാറിയിട്ടും റെയിൽവേ സ്റ്റേഷനിലെ ആരോഗ്യ വിഭാഗം ഇതിനെതിരെ കണ്ണടയ്ക്കുകയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.
റെയിൽവേ സ്റ്റേഷനിലെ തെരുവുനായ ശല്യത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ യാതൊരുവിധത്തിലുള്ള നടപടിയും ഉണ്ടകാത്തതിൽ കാസർകോട് റെയിൽവേ പാസൻജേഴ്‌സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം അറിയിച്ചു. ഡിവിഷണൽ റെയിൽവേ മാനേജർക്കും റെയിൽ മദദ് ആപ്പിലും ഇവർ വീണ്ടും തങ്ങളുടെ ദുരിതം അറിയിച്ചിരിക്കുകയാണ്. യാത്രക്കാരുടെ ആരോഗ്യത്തെയും സുരക്ഷയെയും ഇത്രയധികം അവഗണിക്കുന്ന റെയിൽവേയുടെ ഈ നിലപാട് ഒട്ടും അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി.
കൂടാതെ, റെയിൽവേ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ തന്നെ ഈ നായ്ക്കളെ തീറ്റിപ്പോറ്റുന്നത് പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നു എന്ന ആരോപണവും ശക്തമാണ്. നായ്ക്കൾക്ക് ചോറും ബിസ്കറ്റും നൽകി വളർത്തുന്നത് ഇവ സ്റ്റേഷനിൽ സ്ഥിരമായി തങ്ങാൻ കാരണമാകുന്നു. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ആവശ്യങ്ങൾക്കായി നായ്ക്കളെ കൂടെ നിർത്തുന്ന രീതി ഉടനടി അവസാനിപ്പിക്കണമെന്നും പാസൻജേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ പോലും നായ്ക്കളുടെ ശല്യം അതിരൂക്ഷമായിരുന്നു. മൂന്ന് വലിയ നായ്ക്കൾ ടിക്കറ്റ് കൗണ്ടർ പരിസരത്ത് തമ്പടിക്കുകയും ചുറ്റിക്കറങ്ങുകയും ചെയ്യുന്നത് യാത്രക്കാർക്ക് വലിയ ഭയം സൃഷ്ടിച്ചിരുന്നു. സ്ത്രീകളോടൊപ്പം എത്തിയ കുട്ടികൾക്ക് ടിക്കറ്റ് എടുക്കാൻ പോലും ഭയക്കേണ്ട അവസ്ഥയുണ്ടായി. യാത്രക്കാർ ഇരിക്കുന്ന സ്ഥലത്തും, കുടിവെള്ള സ്രോതസ്സുകളിലും നായ്ക്കളുടെ സാന്നിധ്യം യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ഇതിനുപുറമെ, നായ്ക്കൾ യാത്രക്കാരെ അക്രമിക്കുന്ന സംഭവങ്ങളും വർധിച്ചുവരുന്നതായി പരാതികളുണ്ട്. പ്ലാറ്റ്ഫോമിലൂടെ നായ്ക്കൾ സ്വൈര്യവിഹാരം നടത്തുന്നത് യാത്രക്കാർക്കിടയിൽ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. കാസർകോട് റെയിൽവേ സ്റ്റേഷൻ പരിശോധനയ്ക്ക് വന്ന ഡിവിഷണൽ റെയിൽവേ മാനേജറെ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒരു പെൺകുട്ടിയെ പട്ടി കടിച്ച സംഭവം പാസൻജേഴ്സ് അസോസിയേഷൻ ഭാരവാഹികൾ നേരിട്ട് കാണിച്ചുകൊടുത്തിട്ടും അദ്ദേഹം റിപോർട് ആവശ്യപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് ആർ പ്രശാന്ത് കുമാർ, ജനറൽ സെക്രട്ടറി നാസർ ചെർക്കളം എന്നിവർ പറഞ്ഞു.
ഈ ഗുരുതരമായ സാഹചര്യത്തിൽ റെയിൽവേ അധികൃതർ അടിയന്തരമായി ഇടപെട്ട് കാസർകോട് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് യാത്രക്കാരും പാസൻജേഴ്‌സ് അസോസിയേഷനും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A video of a street dog drinking water from a cooler at Kasargod railway station has raised concerns about passenger safety and health, especially for children.
#Kasargod #RailwayStation #StreetDogs #HealthConcerns #PassengerSafety #Railway