Infrastructure | ദേശീയപാത വികസനം: കാസർകോട് നഗരത്തിൽ അഗ്നിശമന സേനയ്ക്ക് ഇരുട്ടടി; ഏറെ ദൂരം ചുറ്റികറങ്ങേണ്ട അവസ്ഥ; അടിയന്തര ഘട്ടങ്ങളിൽ കുതിച്ചുപായാനും പ്രയാസം
● സർവീസ് റോഡ് വീതിക്കുറവ് വാഹന സഞ്ചാരത്തെ ബാധിക്കുന്നു
● സ്റ്റേഷനിലേക്ക് തിരിച്ചെത്താൻ 9 കിലോമീറ്റർ ചുറ്റിക്കറങ്ങേണ്ടി വരുന്നു
● പെട്രോൾ പമ്പിലേക്ക് വരുന്ന വാഹനങ്ങൾക്കും ഇതേ പ്രശ്നം
കാസർകോട്: (KasargodVartha) നഗരത്തിലെ ദേശീയപാത വികസനം നഗരത്തിന് ഒരു മുതൽക്കൂട്ടാണെങ്കിലും, കറന്തക്കാട് സ്ഥിതി ചെയ്യുന്ന അഗ്നിശമന സേനയ്ക്ക് ഇത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മേൽപാലത്തിന് താഴെയുള്ള സർവീസ് റോഡിന്റെ വീതിക്കുറവും, വാഹനങ്ങൾക്ക് സ്റ്റേഷനിലേക്ക് തിരിച്ചെത്താൻ ഏറെ ദൂരം ചുറ്റിക്കറങ്ങേണ്ടി വരുന്നതുമാണ് പ്രധാന പ്രശ്നങ്ങൾ. ഇത് അഗ്നിശമന സേനയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
സർവീസ് റോഡിൽ പലയിടങ്ങളിലും ആവശ്യത്തിന് വീതിയില്ലാത്തതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ സാധിക്കാതെ ചെറുവാഹനങ്ങളും, ഇരുചക്രവാഹനങ്ങളും അവയ്ക്ക് പിന്നാലെ മന്ദഗതിയിൽ സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത് അഗ്നിശമന സേനയുടെ വാഹനങ്ങളുടെ സഞ്ചാരത്തെയും കാര്യമായി ബാധിക്കുന്നു. തിരക്കിട്ട സാഹചര്യങ്ങളിൽ പോലും വളരെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്.
അഗ്നിശമന സേനയുടെ വാഹനം സ്റ്റേഷനിൽ നിന്ന് പുറത്തുപോയി തിരികെ എത്തണമെങ്കിൽ ചൗക്കി അടിപ്പാത വരെ സഞ്ചരിച്ച് മടങ്ങിവരണം. അതായത് ഏകദേശം ഒമ്പത് കിലോമീറ്റർ ദൂരം യാത്ര ചെയ്യണം. ചെറിയ വാഹനമാണെങ്കിൽ പോലും ഒന്നര കിലോമീറ്റർ ചുറ്റി താളിപ്പടുപ്പിൽ നിന്ന് തിരിച്ചുവരാനെ കഴിയൂ. ഇത് അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എത്താൻ വൈകുന്നതിന് കാരണമാകുന്നു.
നഗരത്തിലും സമീപപ്രദേശങ്ങളിലും തുടർച്ചയായി ഉണ്ടാകുന്ന തീപ്പിടുത്തങ്ങൾ, പുഴ, കിണർ തുടങ്ങിയവയിൽ ആളുകൾ കുടുങ്ങിപ്പോകുന്നത് പോലുള്ള സംഭവങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ അഗ്നിശമന സേനയ്ക്ക് വേഗത്തിൽ സ്ഥലത്തെത്താൻ സാധിക്കാത്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. ദേശീയപാത വികസനം പൂർത്തിയാകാറായെങ്കിലും, അഗ്നിശമന സേനയുടെ ഈ ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
കറന്തക്കാട് ജംഗ്ഷനിൽ നിന്ന് അഗ്നിശമന സ്റ്റേഷനിലേക്ക് പോകുന്ന സർവീസ് റോഡ് രണ്ട് വരി പാതയാക്കിയാൽ ഈ പ്രശ്നത്തിന് ഒരളവുവരെ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിന് അധികൃതർ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യം ഇപ്പോഴും ബാക്കിനിൽക്കുന്നു. രണ്ട് വരി പാത സൗകര്യത്തിൽ വീതി ഇവിടെ ഉണ്ടാക്കാൻ കഴിയുമെന്ന് പറയുന്നു.
സമീപത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്ന വാഹങ്ങൾക്കും ഇതേ പ്രശ്നമുണ്ട്. ഇവരും ഏറെ ചുറ്റിക്കറങ്ങേണ്ടി വരും. ഇവിടെ സിഎൻജി സംവിധാനം കൂടി ഉള്ളതിനാൽ വലിയൊരു വിഭാഗം വാഹനങ്ങളും ആശ്രയിക്കുന്ന പമ്പ് ആണിത്. അഗ്നിശമന സേനയുടെയും, പൊതുജനങ്ങളുടെയും ദുരിതങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും ഇതിന് അടിയന്തര നടപടി ഉണ്ടാവണമെന്നുമാണ് ഉയരുന്ന ആവശ്യം.
ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
National highway development in Kasargod has led to significant challenges for the fire station, including delayed emergency responses and traffic issues.
#KasargodNews, #NationalHighway, #FireStation, #EmergencyResponse, #RoadDevelopment, #Kasargod