Expatriate Help | കേരള ബാങ്കിന്റെ വീട് ജപ്തി നടപടിക്ക് പിന്നാലെ; നിസ്സഹായരായ നിര്‍ധന കുടുംബത്തിന് ആശ്വാസമായി പ്രവാസി വ്യവസായി
● ആലപ്പുഴ ചേര്‍ത്തല സ്വദേശി ഉണ്ണികൃഷ്ണനാണ് സഹായവുമായി രംഗത്തെത്തിയത്.
● നീലേശ്വരത്തെ കേരള ബാങ്ക് ശാഖയിൽ നിന്നാണ് വായ്പയെടുത്തത്.
● വിജേഷിന്റെ അമ്മയും കുട്ടികളുമടങ്ങുന്ന കുടുംബമാണ് ദുരിതത്തിലായത്.
● വിജേഷ് രോഗബാധിതനായത് തിരിച്ചടവിന് തടസ്സമാവുകയായിരുന്നു.
● കോടതി ഉത്തരവ് പ്രകാരമാണ് ജപ്തി നടത്തിയതെന്ന് ബാങ്ക് അധികൃതർ.
നീലേശ്വരം: (KasargodVartha) കേരള ബാങ്ക് ജപ്തി നടപടിയില്‍ കിടപ്പാടം നഷ്ടപ്പെട്ട് നിസ്സഹായരായ നിര്‍ധന കുടുംബത്തിന് ആശ്വാസമായി ആലപ്പുഴക്കാരന്‍. പ്രവാസി വ്യവസായിയും ചേര്‍ത്തല സ്വദേശിയുമായ ഉണ്ണികൃഷ്ണനാണ് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാല്‍ ചേനറ്റാടി തൂക്കപ്പിലാവ് വീട്ടില്‍ താമസിക്കുന്ന ജാനകിക്കും കുടുംബത്തിനും സഹായവുമായി രംഗത്തെത്തിയത്. കുടിശ്ശികയുണ്ടായിരുന്ന 1,92,860 രൂപ ഇദ്ദേഹം തിരിച്ചടച്ച് മനുഷ്യ സ്‌നേഹികളുടെ മനം കവരുകയാണ്.
ബുധനാഴ്ച (19.03.2025) ആയിരുന്നു വയോധികയേയും ചെറിയ കുട്ടികളേയും പുറത്താക്കി കേരള ബാങ്കിന്റെ ജപ്തി നടപടി. ജാനകി, മകന്‍ വിജേഷ്, ഭാര്യ വിപിന ഇവരുടെ ഏഴും മൂന്നും വയസുള്ള രണ്ട് കുട്ടികളുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
ജാനകിയുടെ മകനും കര്‍ഷകത്തൊഴിലാളിയുമായ വിജേഷ് തലേദിവസം അമ്മയെയും കൂട്ടി ആശുപത്രിയില്‍ പോയിരുന്നു. തിരിച്ചുവന്നപ്പോഴാണ് ഭാര്യയേയും കുഞ്ഞുങ്ങളെയും പുറത്താക്കി സാധനങ്ങളെല്ലാം പുറത്തു വലിച്ചിട്ട് വീട് പൂട്ടി സീല്‍ ചെയ്ത് കേരള ബാങ്കിന്റെ ജപ്തി നോടീസ് പതിച്ചതായി കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബര്‍ തോട്ടം കടുംവെട്ടിനായി പാട്ടത്തിനെടുക്കാന്‍ വേണ്ടിയാണ് വിജേഷ് താന്നത്തെ ജില്ലാ സഹകരണ ബാങ്കിന്റെ നീലേശ്വരം ശാഖയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വായ്പയെടുത്തത്. അദ്ദേഹത്തിന് നാല് ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നെങ്കിലും, ബാങ്ക് അനുവദിച്ചത് രണ്ടു ലക്ഷം രൂപ മാത്രമായിരുന്നു. ഇത് കാരണം വിജേഷിന്റെ ആവശ്യം പൂര്‍ണമായി നിറവേറിയില്ല.
ഇതിനിടയില്‍, വിജേഷ് തെങ്ങില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായി. ജാനകി അസുഖബാധിതയാകുകയും ചെയ്തതോടെ ഇത് വായ്പയുടെ തിരിച്ചടവിനെ ബാധിച്ചു. നിലവില്‍ വായ്പയും പലിശയും ചേര്‍ത്തത് നാല് ലക്ഷത്തോളം രൂപയാണ് വിജേഷ് ബാങ്കിന് നല്‍കേണ്ടിയിരുന്നത്. പിന്നീട് ജില്ലാ ബാങ്ക്, കേരള ബാങ്കിന്റെ ഭാഗമായി മാറുകയും ചെയ്തു. തന്റെയും അമ്മയുടെയും രോഗാവസ്ഥ ചൂണ്ടിക്കാട്ടി തിരിച്ചടവിന് കുറഞ്ഞത് സാവകാശം എങ്കിലും അനുവദിക്കണമെന്ന് വിജേഷ് ബാങ്ക് അധികൃതരോട് അപേക്ഷിച്ചിരുന്നു.
എന്നാല്‍ ബാങ്ക് പിന്തുണച്ചില്ല. കോടതി ഉത്തരവാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അപേക്ഷ അവര്‍ നിരസിക്കുകയായിരുന്നു എന്ന് വിജേഷ് പറയുന്നു. കട്ടിലുകളടക്കം വീട്ടിലെ മറ്റ് സാധനങ്ങളും വീടിന്റെ വരാന്തയിലിട്ട് വീട് പൂട്ടി സീല്‍വെച്ച് ബാങ്ക് അധികൃതര്‍ പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് അന്ന് രാത്രി മുഴുവന്‍ കുടുംബം വീടിന്റെ വരാന്തയിലാണ് കിടന്നുറങ്ങിയത്. പ്രായമായ അമ്മയും ഭാര്യയും രണ്ട് ചെറിയ കുട്ടികളുമായി ഇനി എങ്ങോട്ട് പോകണം എന്നറിയാതെ നിസ്സഹായനായി നില്‍ക്കുന്നതിനിടെ സംഭവം മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തതോടെയാണ് വ്യാഴാഴ്ച (20.03.2025) രാവിലെ ചേര്‍ത്തല സ്വദേശി വിഷയത്തില്‍ ഇടപെട്ട് പണം തിരിച്ച് അടച്ചത്.
Updated
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
An expatriate youth from Cherthala, Alappuzha, helped a financially distressed family facing eviction by Kerala Bank. He paid the outstanding loan amount, providing relief to the family.
#KeralaBank #Eviction #ExpatriateHelp #LoanRepayment #Humanity #Kasaragod