Wedding | എൻഡോസൾഫാൻ ദുരിതബാധിതയായ ബിഎഡ് വിദ്യാർഥിനി ഇരിയണ്ണിയിലെ രസ്നയ്ക്ക് വരൻ എത്തിയത് തൃശൂരിൽ നിന്നും; മുളിയാർ ക്ഷേത്രത്തിൽ ഞായറാഴ്ച താലികെട്ട്
● എൻഡോസൾഫാൻ ദുരിതം മറികടന്ന് രസ്നയുടെ വിവാഹം.
● മാട്രിമോണിയൽ ആപിലൂടെയാണ് വരനെ കണ്ടെത്തിയത്.
● രസ്നയുടെ ജീവിതത്തിൽ പുതിയ സന്തോഷം.
ബോവിക്കാനം: (KVARTHA) ആൽബങ്ങളിലൂടെയും ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഉത്സവത്തിലൂടെയും പാട്ടിന്റെ പാലാഴി തീർത്ത എൻഡോസൾഫാൻ ദുരിതബാധിതയായ രസ്നയ്ക്ക് (23) ഞായറാഴ്ച മംഗല്യം. മാട്രിമോണി ആപിലൂടെയാണ് വരനെ കണ്ടെത്തിയത്. തൃശൂർ സ്വദേശിയും അനാഥാലയത്തിലൂടെ വളർന്ന് ഹോടൽ മാനജ്‌മന്റ് കോഴ്സ് കഴിഞ്ഞ് വയനാട്ടിൽ ജോലി നോക്കുന്ന രാഹുൽ (28) ആണ് വരൻ.
ജന്മനാ നാഡീകളുടെ തകരാറിനെ തുടർന്ന് കാഴ്ച വൈകല്യം നേരിടുന്ന സഹോദരിമാരിൽ മൂത്തവളാണ് രസ്ന. കാസർകോട് ചാലയിലെ ബിഎഡ് സെന്ററിൽ ഒന്നാം വിദ്യാർത്ഥിനിയാണ്. ഇളയ സഹോദരി രഹാനയും കാഴ്ചപരിമിതിയുള്ളയാളാണ്. രഹാന കാസർകോട് ഗവൺമെൻ്റ് കോളജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ്.
ഇരിയണ്ണിയിലെ താഴത്ത് വളപ്പിൽ രാജൻ - രോഹിണി ദമ്പതികളുടെ മക്കളാണ് രസ്നയും, രഹ്നയും. പ്ലാനറ്റേഷൻ കോർപറേഷന്റെ സ്ഥലത്തിന് സമീപം താമസിക്കുന്നവരാണ് ഇവർ.
അശാസ്ത്രീയമായ രീതിയിൽ ഹെലികോപ്റ്റർ വഴി വിഷം തളിച്ചത് മൂലമാണ് ഇരുവർക്കും ജനിതക തകരാർ ഉണ്ടാവുകയും കണ്ണിന് കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായത്. പഠനത്തിൽ മിടുക്കികളാണ് ഇരുവരും. ഏഴാം ക്ലാസുവരെ കാസർകോട് അന്ധ വിദ്യാലയത്തിലായിരുന്നു രസ്നയുടെ വിദ്യാഭ്യാസം. എട്ടു മുതൽ പ്ലസ് ടു വരെ കാസർകോട് ജി എച് എസ് എസിലാണ് പഠിച്ചത്. പിന്നീട് ഡിഗ്രിക്ക് കാസർകോട് ഗവ. കോളജിലായിരുന്നു ചേർന്നത്.
സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ സംഗീത പരിപാടികളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും പുരസ്കാരങ്ങളും നേടിയതോടെയാണ് ഇവർ നാടിന്റെ അഭിമാനമായി മാറിയത്. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിൽ സംഗീതം അവതരിപ്പിച്ചതോടെ ഇവർ നാടിന്റെ മണിമുത്തുകളായി മാറി. നാലോളം ആൽബങ്ങളിലും രസ്ന പാടിയിട്ടുണ്ട്. വരൻ രാഹുലിന് മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിലും അനാഥമന്ദിരത്തിലാണ് വളർന്നത്. അവർ തന്നെയാണ് നല്ല നിലയിൽ പഠിപ്പിച്ച് ഹോടൽ മാനജ്മെന്റ് കോഴ്സിൽ ചേർത്ത് വയനാട്ടിൽ മികച്ചൊരു ജോലി ഒരുക്കി കൊടുത്തത്.
പഞ്ചായത്തിൽ നിന്നാണ് ഇവർക്ക് വീട് ലഭിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായവും ചികിത്സാ സഹായവും പെൻഷനും ലഭിച്ചതുകൊണ്ടാണ് മക്കളെ നന്നായി വളർത്താൻ കഴിഞ്ഞതെന്ന് രസ്നയുടെ അമ്മ രോഹിണി കാസർകോട് വാർത്തയോട് പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിക്കും 12 മണിക്കും ഇടയിൽ മുളിയാറിലെ ക്ഷേത്രത്തിൽ വെച്ചാണ് താലികെട്ട്. വീട്ടിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്. രാഹുലിന്റെ മൂത്ത സഹോദരിയും ഇളയ സഹോദരിയും അടക്കമുള്ളവർ വിവാഹ ചടങ്ങിൽ വരന്റെ ഭാഗത്ത് നിന്ന് സംബന്ധിക്കും.
വിവാഹം കഴിഞ്ഞാൽ മകളോടൊപ്പം ഇരിയണ്ണിയിൽ താമസിക്കണമെന്ന ഒരേയൊരു നിബന്ധന മാത്രമാണ് തങ്ങൾ മുന്നോട്ട് വെച്ചതെന്ന് അടുത്ത ബന്ധുവും പ്രതികരിച്ചു. രസ്നയ്‌ക്കൊപ്പം ഇരിയണ്ണിയിൽ താമസിച്ച് കാസർകോട്ടെ ഏതെങ്കിലും സ്റ്റാർ ഹോടലിൽ ജോലിക്ക് ചേരാനാണ് രാഹുലിന്റെ തീരുമാനമെന്ന് യുവാവിന്റെ ബന്ധുക്കളും കൂട്ടിച്ചേർത്തു.
ഈ സന്തോഷവാർത്ത എല്ലാവരിലേക്കും എത്തിക്കുക. നിങ്ങളുടെ ആശംസകളും അഭിപ്രായങ്ങളും പങ്കുവെക്കുക.
Rasna, an endosulfan victim known for her singing, is getting married to Rahul from Thrissur. The wedding will take place at Muliar temple. Rasna, who has visual impairment, is a B.Ed student. Rahul, who grew up in an orphanage, works in Wayanad.
#Endosulfan #Wedding #Rasna #Kerala #Inspiration #GoodNews