Controversy | മധൂർ ക്ഷേത്ര ഉത്സവം: സ്ഥലം എംഎൽഎയെ പോലും ക്ഷണിക്കാത്തതിൽ ഉത്തരമില്ലാതെ ആഘോഷ കമിറ്റി; സാംസ്‌കാരിക പരിപാടിയിലെങ്കിലും പങ്കെടുപ്പിക്കാതെ മാറ്റി നിർത്തിയതിൽ വിശ്വാസികൾക്കിടയിൽ പ്രതിഷേധം
● രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.
● ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് ഭാരവാഹികളുടെ വാദം
● ക്ഷേത്രോത്സവം ഒരു വിഭാഗത്തിന്റേതാക്കാനുള്ള നീക്കമെന്ന് ആക്ഷേപം
കാസർകോട്: (KasargodVartha) മാർച്ച് 27 മുതൽ ഏപ്രിൽ ഏഴ് വരെ 12 ദിവസങ്ങളിലായി നടക്കുന്ന മധൂർ മദനന്തേശ്വര ക്ഷേത്രത്തിലെ അഷ്ടബന്ധ കലശാഭിഷേക - മൂഡപ്പ സേവ പരിപാടികളിൽ സ്ഥലം എംഎൽഎയെ പോലും ഒഴിവാക്കിയതിനെ കുറിച്ച് ഉത്തരമില്ലാതെ ആഘോഷ കമിറ്റി ഭാരവാഹികൾ. പരിപാടി വിശദീകരിക്കാൻ കാസർകോട് പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ഒന്നടങ്കം ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് ആഘോഷ കമിറ്റിക്ക് ഉത്തരമില്ലാതായത്.
ദേവസ്വം ബോർഡിൻ്റെ കീഴിൽ ഉള്ള ക്ഷേത്രത്തിൻ്റെ നവീകരണത്തിന് ദേവസ്വം ബോർഡ് അഞ്ചുകോടി രൂപ അനുവദിച്ചിരുന്നുവെന്നും ഇതിൽ ദേവസ്വം ബോർഡിന് നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. വിശ്വാസികളുടെ പൊതു സ്വത്തായ ക്ഷേത്രത്തിലെ പരിപാടിക്ക് മണ്ഡലത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത എംഎൽഎയെ എന്തു കൊണ്ട് വിളിച്ചില്ലെന്നതിലായിരുന്നു മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയത്.
ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുണ്ടെന്ന് പറഞ്ഞ് ഒഴിയാനാണ് ഭാരവാഹികൾ തയ്യാറായത്. എന്നാൽ ക്ഷേത്രത്തിന് പുറത്ത് നടക്കുന്ന സാംസ്‌കാരിക പരിപാടിയിൽ പോലും അടുപ്പിക്കാതെ എന്തുകൊണ്ട് മാറ്റി നിർത്തിയെന്നും സംഘപരിവാറിനും ബിജെപിക്കും വേണ്ടിയാണ് എംഎൽഎയെ പങ്കെടുപ്പിക്കാതിരുന്നതെന്നുമുള്ള വിശ്വാസി സമൂഹത്തിൻ്റെ വിമർശനത്തെ കുറിച്ചും മറുപടി ഉണ്ടായില്ല.
പ്രോഗ്രാം കമിറ്റി ഉണ്ടാക്കാതെ ക്ഷേത്രത്തിൽ സ്വാധീനമുള്ള ചിലർ തങ്ങൾക്ക് താൽപ്പര്യമുള്ളവരെ മാത്രം പരിപാടിയിൽ പങ്കെടുപ്പിച്ച് ആഘോഷം ഹൈജാക് ചെയ്യുകയാണെന്ന ആക്ഷേപം കമിറ്റിക്ക് അകത്ത് തന്നെയുണ്ട്. എല്ലാവരെയും പക്ഷപാതമില്ലാതെ സഹകരിപ്പിച്ച് ഗംഭീരമാക്കുന്നതിന് പകരം ആഘോഷം തങ്ങളുടെ അകൗണ്ടിലാക്കാനുള്ള സംഘ്പരിവാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ബിജെപിയുടെ ശക്തികേന്ദ്രമായ മധൂരിൽ ബിജെപിയും ആർഎസ്എസും തമ്മിലുള്ള വിഭാഗീയതയാണ് നൂറ്റാണ്ടുകളായി മതസാഹോദര്യത്തിന്റെ പ്രതീകമായി നിലനിൽക്കുന്ന ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ഒരു വിഭാഗത്തിന്റേതാക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം ഉയരുന്നത്.
ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എംഎൽഎമാരെയും ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, കർണാടകയിൽ നിന്ന് സംഘ പരിവാറിൻ്റെ നേതാക്കൾ, എംഎൽഎമാർ, എംപിമാർ, കേന്ദ്രമന്ത്രി നിർമല സീതാരാമൻ, എന്നിവരടക്കം പരിപാടിയിൽ സംബന്ധിക്കുമ്പോൾ, മഞ്ചേശ്വരം, കാസർകോട് എംഎൽഎമാർ മാത്രം അനഭിമതരായി.
ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് വാഹന പാർകിംഗിന് സ്ഥലം വിട്ടുനൽകുന്നത് പരിസരത്തെ മുസ്ലിം കുടുംബങ്ങളാണെന്ന് ഭാരവാഹികൾ തന്നെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പ്രദേശത്തെ മുസ്ലീം പള്ളികളിലും പ്രത്യേകം കത്ത് നൽകി പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെന്ന് അറിയിച്ചവർ തന്നെയാണ് എംഎൽഎയെ തഴഞ്ഞതിനെ കുറിച്ച് മൗനം പാലിക്കുന്നത്.
കെ സുരേന്ദ്രനെ എന്ത് മാനദണ്ഡം അനുസരിച്ച് ക്ഷണിച്ചതെന്നും അതേ മാനദണ്ഡം അനുസരിച്ച് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ സുധാകരനെയും സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ മാസ്റ്ററെയും ക്ഷണിക്കാത്തത് എന്തു കൊണ്ടെന്ന ചോദ്യത്തിനും മറുപടിയില്ല. സംഭവം വിവാദമായതോടെ ദേവസ്വം കമീഷണർ ക്ഷേത്രത്തിലെത്തി സംഘാടകരുമായി തിരക്കിട്ട കൂടിയാലോചന നടത്തിയിട്ടുണ്ട്.
വിശദമായ കാര്യപരിപാടികൾ മധൂർ ക്ഷേത്രത്തിന്റെ വെബ്‌സൈറ്റിൽ വായിക്കാം.
https(:)madhurtemple(dot)in/madhur-ashtabandha-brahmakalashotsava-moodappa-seve-malayalam-invitation/
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The exclusion of the local MLA from the Madhoor temple festival has sparked protests among devotees. The celebration committee has failed to explain the reasons behind the decision, raising controversy.
#MadhoorTempleFestival #MLAExclusion #CulturalProtests #KasargodNews #TempleCelebrations #ReligiousControversy