Investigation | 'പടന്നക്കാട്ടെ ജൻ ഔഷധിയിൽ നിന്നും കുട്ടികൾ വേദനസംഹാരി ഗുളിക വാങ്ങി കൊണ്ടുപോയത് പ്രായമുള്ളവർക്ക് വേണ്ടിയെന്ന വ്യാജേനെ'; പരിശോധനയിൽ കണ്ടെത്തിയത്!
● രജിസ്റ്ററിൽ രേഖപ്പെടുത്താതെയാണ് ഗുളികകൾ നൽകിയത്.
● മരുന്ന് വിൽപ്പന കേന്ദ്രങ്ങൾ പാലിക്കേണ്ട നിയമങ്ങളിൽ വലിയ വീഴ്ച കണ്ടെത്തി.
കാഞ്ഞങ്ങാട്: (KasargodVartha) പടന്നക്കാട് ജൻ ഔഷധിയിൽ നിന്നും കുട്ടികൾ വേദനസംഹാരി ഗുളികകൾ വാങ്ങി കൊണ്ടുപോയത് പ്രായമായവർക്ക് വേണ്ടിയെന്ന വ്യാജേനയാണെന്ന് സൂചന. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ഒരിക്കലും നൽകാൻ പാടില്ലാത്ത ഗുളികകളാണ് കുട്ടികൾ വ്യാപകമായി വാങ്ങി കൊണ്ടുപോയതെന്ന് എക്സൈസ് ഉദ്യോഗസ്ഥരും ഡ്രഗ് ഇൻസ്പെക്ടറും നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കാസർകോട് എക്സൈസ് ഡെപ്യൂടി കമീഷണർക്ക് ലഭിച്ച രഹസ്യ പരാതിയെ തുടർന്നാണ് ജൻ ഔഷധിയിൽ പരിശോധന നടന്നത്. കുട്ടികൾക്കുൾപ്പെടെ ഇത് വിൽപ്പന നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഹൊസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ വി വി പ്രസന്നകുമാർ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽ മാത്രം നൽകാവുന്ന വേദന സംഹാരിയായ ഗുളികകൾ രജിസ്റ്ററിൽ രേഖപ്പെടുത്താതെ എങ്ങനെ നൽകിയെന്നതിന് ഉത്തരം ഉണ്ടായിട്ടില്ല. ഗുളികകൾ നൽകിയാൽ അത് രജിസ്റ്ററിൽ കാണിച്ചിരിക്കണം. ഈ വേദനസംഹാരി ഗുളികകൾ ഉപയോഗിച്ചാൽ 72 മണിക്കൂർ വരെ ലഹരി കിട്ടുന്നുവെന്നാണ് പറയുന്നത്. ഇത് ഒരിക്കലും കുറിപ്പടിയില്ലാതെ വിൽപ്പന നടത്താൻ പാടില്ലാത്തതാണെന്ന് ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ ഇ എൻ ബിജിനും വ്യക്തമാക്കി.
മരുന്ന് വിൽപ്പന കേന്ദ്രങ്ങൾ പാലിക്കേണ്ട നിയമങ്ങളിലും വ്യവസ്ഥകളിലും വലിയ വീഴ്ച കണ്ടെത്തിയതിനാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന റിപോർട് അസി. ഡ്രഗ്‌സ് കൺട്രോളർക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സ്വദേശി സുധീരയുടെ പേരിലാണ് ജൻ ഔഷധശാല പ്രവർത്തിക്കുന്നത്. മരുന്നുകൾ പലതും സ്റ്റോക്ക് രജിസ്റ്ററിൽ ചേർത്തിട്ടില്ല. സ്റ്റോക്കിൽ കാണിച്ചിരിക്കുന്നവയിൽ പലതും കടയിൽ കാണാനില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
എല്ലാ മരുന്ന് കടകളിലും സിസിടിവി സ്ഥാപിക്കണമെന്ന് ബാലാവകാശ കമീഷന്റെ ഉത്തരവുണ്ടെങ്കിലും പടന്നക്കാട്ടെ ജൻ ഔഷധി കടയിൽ സിസിടിവി ഉണ്ടായിരുന്നില്ല. ഇത് അടിയന്തിരമായി സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. വേദനസംഹാരി ഗുളികകൾ നർക്കോട്ടിക് വിഭാഗത്തിൽ വരാത്തതിനാൽ ഇത് വിറ്റതിന് കേസെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മരുന്ന് കടകളുടെ മറപറ്റി ലഹരി ഉപയോഗം തടയുന്നതിന് കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
ലഹരിമരുന്നായി കുട്ടികൾ വേദനസംഹാരി ഗുളികകൾ അടക്കം ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ പലയിടത്ത് നിന്നും വാർത്തകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരായ കെ കെ ബാലകൃഷ്ണൻ, വി ബാബു, പി ഗോവിന്ദൻ, പി മനോജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Children took painkiller tablets from Jan Aushadhi in Paddannakkad under false pretext, violating medical regulations. Investigation revealed several legal violations and gaps in the pharmacy's operations.
#Kasaragod #JanAushadhi #MedicineRegulation #PainkillerAbuse #Keralanews #DrugInspection