Tragedy | ആറളം ഫാമിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടക്കും; പ്രദേശത്ത് യുഡിഎഫ് - ബിജെപി ഹര്‍ത്താല്‍
● കശുവണ്ടി ശേഖരിക്കാനെത്തിയപ്പോളാണ് ആനയുടെ ആക്രമണം ഉണ്ടായത്.
● വൃദ്ധ ദമ്പതികള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.
● സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് ഇവിടമെന്ന് പരാതി.
● രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയ ആന മതില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.
● വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കണ്ണൂരിലെത്തും.
കണ്ണൂര്‍: (KasargodVartha) ആറളം ഫാമില്‍ ആദിവാസി ദമ്പതികള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ആറളം പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. സംഭവത്തില്‍ രൂക്ഷപ്രതിഷേധമാണ് പ്രദേശത്തുള്ളത്.
അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടക്കും. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സബ് കലക്ടര്‍ സ്ഥലത്തെത്തിയിട്ടും ആംബുലന്‍സ് കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന പ്രദേശവാസികള്‍ ഒടുവില്‍ പൊലീസ് നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് ശാന്തരായത്.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ദമ്പതികളെ ആന ആക്രമിച്ചത്. ആറളം ഫാം പുനരധിവാസ മേഖലയില്‍ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിന് പിന്നില്‍ പതിയിരുന്ന കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.
ഇവിടെ വ്യാപകമായി കശുവണ്ടി തോട്ടങ്ങളാണുള്ളത്. കശുവണ്ടി ശേഖരിച്ച് വിറ്റാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്. പതിവുപോലെ കശുവണ്ടി ശേഖരിക്കാനെത്തിയപ്പോളാണ് ആനയുടെ ആക്രമണം ഉണ്ടായത്.
സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് ഇവിടം. പലതവണ തുരത്തിയിട്ടും ആനകള്‍ തിരികെ വരാറുണ്ട്. പ്രദേശത്ത് വന്യമൃഗ ശല്യത്തെ തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോയിരുന്നു. ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 11 പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. വനാതിര്‍ത്തിയില്‍ ആന മതില്‍ നിര്‍മാണം രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
അതേസമയം, വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ തിങ്കളാഴ്ച കണ്ണൂരിലെത്തും. വൈകിട്ട് മൂന്ന് മണിക്ക് സര്‍വകക്ഷിയോഗം ചേരും. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് പ്രഖ്യാപനം. ആദ്യഘട്ട നഷ്ടപരിഹാരം തിങ്കളാഴ്ച കൈമാറുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഈ ദാരുണ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
An elderly tribal couple was tragically killed by an elephant at Aralam farm in Kannur. Following protests, a hartal has been called, and their postmortem is pending. The government has announced ₹20 lakh compensation for the family.
#ElephantAttack, #AralamFarm, #Kerala, #Tragedy, #Wildlife, #Hartal