Cinema | ഒരു സിനിമ കൂടി കാസർകോട്ട് ചിത്രീകരണം തുടങ്ങി; സംവിധായികയായി ചൗക്കി സ്വദേശിനി പി ഫർസാന; നിർമിക്കുന്നത് സർകാരിന്റെ കെ എസ് എഫ് ഡി സി
● സംസ്ഥാന സർക്കാരിന്റെ വനിതാ സിനിമാ പദ്ധതിയുടെ ഭാഗമാണ് 'മുംത'.
● പിന്നണി പ്രവർത്തകരും വനിതകളാണ്.
● മുംതയുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം.
കാസർകോട്: (KasargodVartha) സംസ്ഥാന സർകാരിന്റെ വനിതാ വിഭാഗക്കാർക്കായുള്ള സിനിമ പദ്ധതി പ്രകാരം നിർമിക്കുന്ന ആറാമത്തെ ചിത്രമായ 'മുംത'യുടെ ചിത്രീകരണം കാസർകോട്ട് ആരംഭിച്ചു. ബേള ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ (ട്രൈബ്) വെച്ച് എം രാജഗോപാലൻ എംഎൽഎ പൂജയും സ്വിച് ഓൺ കർമവും നിർവഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, കെഎസ്എഫ്ഡിസി ഡയറക്ടറും സംവിധായകനുമായ ഷെറി ഗോവിന്ദ്, കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗവും ചലച്ചിത്ര നടനുമായ സന്തോഷ് കീഴാറ്റൂർ, സംവിധായിക പി ഫർസാന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വനിതാ ശാക്തീകരണത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ സാംസ്കാരിക ഇടപെടലാണ് വനിത സിനിമ പ്രവർത്തകരുടെ സിനിമ പദ്ധതിയെന്ന് ചടങ്ങിൽ സംസാരിച്ച എം രാജഗോപാലൻ എംഎൽഎ പറഞ്ഞു. സാംസ്കാരിക മേഖലയിൽ വനിതാ പങ്കാളിത്തം പൂർണമായും ഉറപ്പാക്കുന്നതിന് ഇതുവഴി സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർകോട് ചൗക്കി സ്വദേശിനിയായ പി ഫർസാനയാണ് 'മുംത'യുടെ സംവിധായിക. സിനിമാ പ്രവർത്തകൻ കൂടിയായ ബിനി അസ്ഫറാണ് ഭർത്താവ്. നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഫർസാന, കെഎസ്എഫ്ഡിസി 2020ൽ വനിതകൾക്ക് സിനിമ ചെയ്യാൻ അവസരം നൽകി തിരക്കഥകൾ ക്ഷണിച്ചപ്പോൾ തൻ്റെ സിനിമയും സമർപ്പിച്ചിരുന്നു. അതിൽനിന്നാണ് 'മുംത' തിരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തുതന്നെ ആദ്യായിട്ടാണ് ഒരു സർക്കാർ വനിതകൾക്ക് വേണ്ടി മാത്രം സിനിമ പദ്ധതി ആവിഷ്കരിക്കുന്നത്. സിനിമയുടെ പിന്നണി പ്രവർത്തകരും വനിതകളാണ് എന്നതും ശ്രദ്ധേയമാണ്. 'പുഴു' സിനിമയുടെ സംവിധായിക പി ടി. രതീനയാണ് ലൈൻ പ്രൊഡ്യൂസർ. സിനിമയുടെ ഛായാഗ്രാഹണം ഫൗസിയ ഫാത്തിമ, ചിത്രസംയോജനം വീണ ജയപ്രകാശ് തുടങ്ങി എല്ലാ സാങ്കേതിക മേഖലകളും നയിക്കുന്നത് സ്ത്രീകളാണെന്ന് സംവിധായിക ഫർസാന പറഞ്ഞു
മുംത എന്ന പെൺകുട്ടിയുടെ അതിജീവനമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ 25 ദിവസം നീളുന്ന ആദ്യ ഷെഡ്യൂൾ പൂർണമായും കാസർകോട്ടാണ് ചിത്രീകരിക്കുന്നത്. സ്ത്രീ ശാക്തീകരണം വാക്കുകളിൽ പലയിടങ്ങളിലും കേട്ടിട്ടുണ്ടെങ്കിലും കൺമുന്നിൽ കാണാവുന്ന മാതൃകയാണ് ഈ വനിതാ സിനിമ പദ്ധതി എന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ പറഞ്ഞു.
മലയാള സിനിമ ലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ കാസർകോട് മുഖ്യധാരാ സിനിമകളുടെ ഭാഗ്യ ലൊകേഷനായി ഇതിനകം മാറിയിട്ടുണ്ട്. നിരവധി സിനിമാ സംവിധായകരും അഭിനേതാക്കളും പിന്നണിപ്രവർത്തകരും കാസർകോട് നിന്ന് ഉദിച്ചുയരുകയും ചെയ്തു. 1995-ൽ 'ഉയിരേ' എന്ന ഗാനത്തിലൂടെ കാസർകോടിനെ 'ബോംബെ' എന്ന ഹിന്ദി സിനിമയിൽ അടയാളപ്പെടുത്തിയതാണ് വഴിത്തിരിവായത്.
പിന്നീട് ഒരിടവേളയ്ക്ക് ശേഷം അടുത്തകാലത്തായി തുടർച്ചയായി സിനിമാ ചിത്രീകരണം ജില്ലയുടെ പലഭാഗങ്ങളിലായി നടന്നുവരികയാണ്. ഞാൻ, ഇടി, കസബ, ചട്ടമ്പിനാട്, തൊണ്ടിമുതലും ദൃക്സാക്ഷിയും, തിങ്കഴാഴ്ച നിശ്ചയം, ന്നാ താൻ കേസ് കൊട്, കുറ്റവും ശിക്ഷ തുടങ്ങിയ സിനിമകൾ ഇവിടെ ചിത്രീകരിച്ചവയിൽ ചിലതാണ്. അതിനിടെയാണ് മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകി, വനിതാ സംവിധായികയുടെ തൂലികയിൽ നിന്നും ഒരു സിനിമ കൂടി കാസർകോട്ട് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
ഈ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The shooting of 'Mumtha,' the sixth film produced under the Kerala government's women-centric cinema project, has commenced in Kasaragod. The film is directed by P. Farsana, a native of Chowki. The film focuses on a girl's survival story.
#MumthaMovie, #Kasaragod, #KeralaCinema, #WomensCinema, #IndianCinema, #Farsana