Education | എസ്എന്‍ ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ ബിരുദ-പിജി കോഴ്‌സുകളുടെ പരീക്ഷ തിരക്കിട്ട് നടത്തുന്നതിനെതിരെ വിദ്യാര്‍ഥികളില്‍നിന്നും പരാതി പ്രവാഹം
● ക്ലാസുകൾ കൃത്യമായി ലഭിച്ചില്ല.
● ഓൺലൈൻ ക്ലാസുകളിൽ നെറ്റ് വര്‍ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
● അസൈൻമെൻ്റുകൾ സമർപ്പിക്കാൻ ബുദ്ധിമുട്ട്.
● പരീക്ഷകൾ തിരക്കിട്ട് നടത്തുന്നു.
● വിദ്യാർത്ഥികൾ പരാതിയുമായി രംഗത്ത്.
കാസര്‍കോട്: (KasargodVartha) ഓഫ്‌ലൈന്‍ ക്ലാസുകള്‍ കൃത്യമായി നല്‍കാതെയും ഓണ്‍ലൈനായി നല്‍കിയ ചുരുക്കം ചില ക്ലാസുകളില്‍ നെറ്റ് വര്‍ക് പ്രശ്‌നം കാരണം കയറാന്‍ സാധിക്കാതെയും നില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രീനാരായണ ഗുരു ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ ബിരുദ-പിജി കോഴ്‌സുകളുടെ പരീക്ഷ തിരക്കിട്ട് നടത്തുന്നതിനെതിരെ വിദ്യാര്‍ഥികളില്‍നിന്നും പരാതി പ്രവാഹം.
കാസര്‍കോട് ജില്ലയില്‍ മാത്രം 2000-ല്‍ പരം വിദ്യാര്‍ഥികളാണ് ഓപണ്‍ യൂണിവേഴ്‌സിറ്റിയില്‍ രെജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നത്. കാസര്‍കോട് ഗവണ്‍മെന്റ് കോളജിലാണ് ഓഫ് കാംപസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 53000-ല്‍ അധികം പഠിതാക്കളാണ് ഓപണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഉള്ളത്. 18 വയസ് മുതല്‍ 75 വയസിന് മുകളില്‍ ഉള്ളവര്‍വരെ കോഴ്‌സുകള്‍ ചെയ്യുന്നുണ്ടെന്നാണ് വിവരം.
സര്‍കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊല്ലം, കുരീപ്പുഴയിലാണ് എസ് എന്‍ ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം. അതാത് കാംപസിലെ അധ്യാപകരെ കോഡിനേറ്ററാക്കിയും മറ്റ് കരാര്‍ അടിസ്ഥാനത്തില്‍ ജോഗ്യതയുള്ള അധ്യാപകരെ വെച്ചുമാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. കോഴ്‌സിന് ചേരുമ്പോള്‍ തന്നെ കോഴ്‌സിന്റെ പകുതിയോളം ക്ലാസുകള്‍ ഓഫ്‌ലൈനായും പകുതി ക്ലാസുകള്‍ ഓണ്‍ലൈനായും നല്‍കുമെന്നാണ് ഇന്‍ഡക്ഷന്‍ ക്ലാസില്‍ പറഞ്ഞിരുന്നതെന്ന് പഠിതാക്കള്‍ പറയുന്നു. എന്നാല്‍ 10-ല്‍ താഴെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ മാത്രമാണ് ലഭിച്ചതെന്നും കിട്ടിയ ചുരുക്കം ചില ഓണ്‍ലൈന്‍ ക്ലാസുകളില്‍ നെറ്റ് വര്‍ക് തകരാര്‍ കാരണം കയറാന്‍ കഴിഞ്ഞില്ലെന്നും പഠിതാക്കള്‍ പറയുന്നു. ക്ലാസ് കിട്ടാത്തതിനെ കുറിച്ച് അതത് കേന്ദ്രങ്ങളിലെ കോഡിനേറ്റര്‍മാരെയാണ് പഠിതാക്കള്‍ സമീപിക്കുന്നത്. ഇതോടെ കോഡിനേറ്റമാരും ക്ലാസ് എടുക്കാനെത്തുന്ന അധ്യാപകരും സമര്‍ദത്തിലായിരിക്കുകയാണ്.
കൂടാതെ ചുരുങ്ങിയ സമയത്തിനുള്ള 15 പേജില്‍ കുറയാത്ത അസൈന്‍മന്റ് തയ്യാറാക്കി അത് പിഡിഎഫ് ആക്കി ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യാനും നിര്‍ദേശം ഉണ്ടായിരുന്നു. വിവിധ പ്രായത്തിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. തിടുക്കപ്പെട്ട് ചെയ്ത പലരും തെറ്റായ രീതിയിലാണ് അസൈന്‍മെന്റ് സമര്‍പ്പിച്ചിരിക്കുന്നത്. ഇത് തിരുത്താന്‍ വീണ്ടും അപേക്ഷ നല്‍കണമെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. ഇതെല്ലാം പഠിതാക്കളെ കടുത്ത സമര്‍ദത്തിലാക്കുന്നു.
കൃത്യമായി ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ സ്ഥിരം അധ്യാപകരെ വെക്കാത്തതും പഠന കലന്‍ഡര്‍ തയ്യാറാക്കാത്തതും അടക്കമുള്ള കാര്യങ്ങള്‍ പരാതികള്‍ക്ക് ഇടയാക്കുന്നുണ്ട്. കോഴ്‌സ് ഫീസും പരീക്ഷാ ഫീസും കെട്ടിയതിനാല്‍ പലര്‍ക്കും കോഴ്‌സ് തുടര്‍ന്ന് പോകാന്‍ കഴിയുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നാല് വര്‍ഷത്തെ യുജി കോഴ്‌സാണ് യൂണിവേഴ്‌സിറ്റി നല്‍കുന്നത്. 2020 ലാണ് കൊല്ലം ജില്ലയില്‍വെച്ച് സര്‍കാര്‍ ഓപണ്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുക.
Students of Sree Narayana Guru Open University are complaining about the lack of proper offline and online classes, coupled with network issues, and the rushed conduct of exams. They also cite difficulties with online assignment submissions.
#OpenUniversity, #ExamComplaints, #StudentIssues, #Education, #Kerala, #OnlineEducation