Education | വിദ്യാർത്ഥികളുടെ പരാതികൾ ഇനി സൂക്ഷ്മമായി പരിശോധിക്കും; ചൂരലെടുക്കുന്ന അധ്യാപകർക്കും വ്യാജ പോക്സോ കേസുകൾക്കും തടയിട്ട് ഡിജിപി
● ജില്ലാ പോലീസ് മേധാവികൾക്കും സിഐമാർക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
● 14 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കണം.
● അന്വേഷണത്തിനിടയിൽ അധ്യാപകരെ അറസ്റ്റ് ചെയ്യാൻ പാടില്ല.
● ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഡിജിപിയുടെ ഈ നടപടി.
കോഴിക്കോട്:(KasargodVartha) അധ്യാപകർ ചൂരലെടുക്കുന്നതിനും, വ്യാജ പോക്സോ കേസുകളിലെ പരാതികളിലും കേസെടുക്കുന്നതിന് മുൻപ് സമഗ്രമായി പ്രാഥമികാന്വേഷണം നടത്താൻ ഡിജിപിയുടെ നിർദേശം. സംസ്ഥാനത്ത് ജില്ലാ പോലീസ് മേധാവികൾക്കും, സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും (സി ഐ) ഇത് സംബന്ധിച്ച് ഡിജിപി ഷേഖ് ദർവേഷ് സാഹേബ് കർശന നിർദേശം നൽകി.
വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ മൂലം അധ്യാപകർ കള്ളക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന അവസ്ഥ കൂടിവരുന്നതിനാലാണ് പരാതികളിൽ പ്രാഥമിക അന്വേഷണം വേണമെന്നുള്ള നിർദ്ദേശം ഡിജിപി നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളുടെയോ, രക്ഷിതാക്കളുടെയോ പരാതിയിൽ 14 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. ഇതിനിടയിൽ അറസ്റ്റ് പാടില്ലെന്നും ഡിജിപിയുടെ നിർദ്ദേശത്തിൽ പറയുന്നുണ്ട്.
നേരത്തെ ഇത് സംബന്ധിച്ച് അധ്യാപകർക്കെതിരെ ആരെങ്കിലും പരാതി നൽകിയാൽ പോലീസ് വെറുതെ കേസെടുക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഒരു മാസത്തിനുള്ളിൽ പോലീസ് മേധാവി ഉത്തരവിറക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി നിലപാട് വ്യക്തമാക്കി ഉത്തരവിറക്കിയിരിക്കുന്നത്.
നിലവിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദ്ദേശാനുസരണവും, വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും പരാതികൾ ലഭിച്ചാലും അധ്യാപകർക്കെതിരെ പോലീസ് ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും, അറസ്റ്റ് രേഖപ്പെടുത്തുകയുമാണ് ചെയ്തുവരുന്നത്. കുട്ടികളായതുകൊണ്ടുതന്നെ അന്വേഷണം നടത്താറുമില്ല. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതിനാണ് ഡിജിപി തടയിട്ട് ഉത്തരവിറക്കിയിരിക്കുന്നത്
ലഹരി ഉപയോഗം ചോദ്യം ചെയ്ത വൈരാഗ്യത്തിൽ അധ്യാപകർക്കെതിരെ വിദ്യാർഥികൾ പോലീസിൽ പരാതി നൽകിയ സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഇത് ഇപ്പോഴും ആവർത്തിക്കുകയും ചെയ്യുന്നു. ലഹരി ഉപയോഗത്തിനെതിരെ വലിയ പോരാട്ടമാണ് സംസ്ഥാനത്ത് പോലീസും, എക്സൈസും ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതിൽ പ്രതി ചേർക്കപ്പെട്ടവരിൽ വിദ്യാർത്ഥികളും ഏറെയുണ്ട്. ഈയൊരു സാഹചര്യത്തിൽ ഇത്തരം നടപടികളുടെ പേരിൽ വ്യാജ പോക്സോ ഉൾപ്പെടെയുള്ള കേസിൽ അധ്യാപകർ പ്രതിചേർക്കുന്നതോടെ സമൂഹത്തിനുമുന്നിൽ അധ്യാപകർ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. പിന്നീട് കേസ് തെളിയിക്കാൻ മാസങ്ങളും, വർഷങ്ങളും എടുക്കുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാനാണ് പരാതികളിൽ സമഗ്രമായി പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി നിർദേശം നൽകിയിരിക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
DGP has instructed thorough primary investigations before taking action on complaints against teachers, including false POCSO cases, and emphasized the need for unbiased inquiry within 14 days.
#TeacherInvestigations #POCSO #EducationNews #DGPOrder #PoliceInvestigation #KeralaNew