Relationship | പയ്യന്നൂരില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ച സംഭവം; 'കൃത്യത്തിന് കാരണം കൊല്ലപ്പെട്ടയാളുടെ ഭാര്യയുമായുള്ള ബന്ധം, പ്രതി ഷൂട്ടേഴ്‌സ് സംഘത്തില്‍ അംഗം'
● പോലീസ് പ്രതി സന്തോഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
● കൊലപാതകത്തിന് മുൻപ് സന്തോഷ് ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റ് ചെയ്തിരുന്നു.
● രാധാകൃഷ്ണൻ സന്തോഷിനെതിരെ പരാതി നൽകിയിരുന്നു.
പയ്യന്നൂര്‍: (KasargodVartha) മാതമംഗലം കൈതപ്രത്ത് ബിജെപി നേതാവായ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ കെ കെ രാധാകൃഷ്ണനെ (51) നിര്‍മാണത്തിലുള്ള വീട്ടില്‍ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്തുവന്നു. കേസില്‍ പ്രതിയായ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍ കെ സന്തോഷിന് മരിച്ച രാധാകൃഷ്ണന്റെ ഭാര്യയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
രാധാകൃഷ്ണന്റെ ഭാര്യയും അവിവാഹിതനായ സന്തോഷും സഹപാഠികളായിരുന്നു. വീട് പണിക്കായി വന്ന പ്രതി സന്തോഷ്, രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദത്തിലാകുകയായിരുന്നു. ഈ ബന്ധം തുടരാന്‍ രാധാകൃഷ്ണന്‍ തടസ്സമായി വന്നതോടെയാണ് സന്തോഷ് കൊലപാതകത്തിന് മുതിര്‍ന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു.
വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് കൈതപ്രം വായനശാല ഗ്രൗണ്ടിന് സമീപത്തായി രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍വെച്ചാണ് കൊലപാതകം നടന്നത്. പുതുതായി നിര്‍മിക്കുന്ന വീടിനു സമീപത്തു നിന്നാണ് ശബ്ദം കേട്ടത്. പടക്കം പൊട്ടിയ ശബ്ദമാണെന്നാണ് ആദ്യം പരിസരവാസികള്‍ കരുതിയത്. എന്നാല്‍, വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞ് വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. പ്രദേശവാസികള്‍ നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് രാധാകൃഷ്ണനെ കണ്ടത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരമറിഞ്ഞു പരിയാരം പൊലീസ് എത്തി വീടും പരിസരവും പരിശോധിക്കുന്നതിനിടെയാണ് വീടിനുള്ളില്‍ ഒളിച്ചുനിന്ന സന്തോഷിനെ പിടികൂടിയത്.
വെടി വെക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തിയിട്ടില്ല. രണ്ടു മാസം മുമ്പ് വ്യക്തിപരമായ പ്രശ്‌നത്തില്‍ രാധാകൃഷ്ണന്‍ സന്തോഷിനെതിരെ പരിയാരം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പലപ്പോഴും സന്തോഷ് രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നുണ്ട്. വ്യക്തി വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഫേസ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ശേഷമാണ് കൊല നടത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 4.23ന് തോക്കേന്തി നില്‍ക്കുന്ന ഒരു ചിത്രം സന്തോഷ് പോസ്റ്റ് ചെയ്തിരുന്നു. 'കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പ്' എന്നായിരുന്നു അടിക്കുറിപ്പ്. വൈകിട്ട് 7.27ന് മറ്റൊരു പോസ്റ്റിട്ടു. 'നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷേ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല' എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള, പഞ്ചായത്തിന്റെ ഷൂട്ടേഴ്‌സ് സംഘത്തില്‍ അംഗമാണ് സന്തോഷ്.
അതേസമയം, സംഭവസമയത്ത് മദ്യലഹരിയിലായിരുന്നതിനാല്‍ സന്തോഷ് പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നതെന്നും വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. വെടി വയ്ക്കാനുപയോഗിച്ച തോക്ക് കൊലപാതകം നടന്ന വീടിനടുത്ത കിണറ്റില്‍ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ ഫേസ്ബുക് പോസ്റ്റ് അടക്കം പോലീസ് പരിശോധിച്ച് വരികയാണ്.
പൊലീസ് കസ്റ്റഡിയിലെടുത്ത സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പരിയാരം പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ പ്രതി ഉള്ളത്. രാധാകൃഷ്ണന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
BJP leader Radhakrishnan was killed in Payyanur. Police FIR reveals the murder was due to the accused's relationship with the deceased's wife. Accused Santhosh was arrested, and had posted threats on Facebook prior to the murder.
#PayyanurMurder #BJPLeader #RelationshipMurder #FacebookThreat #KeralaCrime #Arrest