Investigation | കാസര്‍കോട് ജില്ലയില്‍ വലിയ രീതിയിലുള്ള മയക്കുമരുന്നുകള്‍ കൂടുതലും പിടികൂടിയത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന്
● ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ വൻ ലഹരി ശേഖരം പിടികൂടി.
● ഹൊസ്ദുർഗിൽ 45 കേസുകൾ ഒന്നര മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിരുന്നു.
● കാസർകോട്ടും ബേക്കലും 35 വീതം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഉപ്പള: (KasargodVartha) കാസർകോട് ജില്ലയിൽ വലിയ അളവിലുള്ള മയക്കുമരുന്നുകൾ കൂടുതലും പിടികൂടിയത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ വ്യക്തമാക്കി. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളിൽ മയക്കുമരുന്ന് പിടികൂടിയ കേസിൻ്റെ കണക്കിൽ ഹോസ്ദുർഗ്, കാസർകോട്, ബേക്കൽ പൊലീസ് സ്റ്റേഷനുകളാണ് മുന്നിലെങ്കിലും, വലിയ അളവിൽ മയക്കുമരുന്ന് പിടികൂടിയത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണെന്ന് പൊലീസ് പറയുന്നു.
ഹൊസ്ദുർഗിൽ 45 കേസുകൾ ഒന്നര മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിരുന്നു. കാസർകോട്ടും ബേക്കലും 35 വീതം കേസുകളാണ് രജിസ്റ്റർ ചെയ്തത്. തൊട്ടുപിന്നിൽ 27 കേസുകൾ രജിസ്റ്റർ ചെയ്ത മഞ്ചേശ്വരം പൊലീസ് സ്റ്റേഷനാണ്. പിടികൂടിയ മയക്കുമരുന്നിൻ്റെ അളവിൽ കൂടുതലും മഞ്ചേശ്വരത്ത് രജിസ്റ്റർ ചെയ്ത കേസുകളിലാണ്. ഇതിൽ തന്നെ ഉപ്പളയിലാണ് കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം എക്സൈസ് കാറിൽ നിന്നും ഒരു വീട്ടിൽ നിന്നും 450 ഗ്രാം ഹാഷിഷ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച വൈകീട്ട് പൊലീസും മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. ഇടപാടുകാർക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പളയിലെ ഒരു ക്വാർട്ടേഴ്സിൽ താമസിക്കുന്ന റാഹിസ് (28) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് മജൽ എന്ന സ്ഥലത്ത് വെച്ചാണ് പ്രതി 2.53 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.
വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. മഞ്ചേശ്വരം എസ്.ഐ രതീഷ് ഗോപി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് കുമാർ, അനൂപ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രശോഭ്, സന്ദീപ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. മഞ്ചേശ്വരം ഇൻസ്പെക്ടർ ആയിരുന്ന ഇപ്പോഴത്തെ സന്തോഷ് കുമാർ ആണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ഉപ്പളയിൽ നടത്തിയത്. എസ്.ഐ നിഖിൽ, ഇപ്പോഴത്തെ ഇൻസ്പെക്ടർ അനുപ് കുമാർ, സബ് ഇൻസ്പെക്ടർ രതീഷ് ഗോപി എന്നിവരാണ് ഉപ്പളയിലെ മയക്കുമരുന്ന് സംഘത്തിൻ്റെ വേരുകളിൽ പാതിയോളം അറുത്ത് മാറ്റിയത്. മയക്കുമരുന്ന് റാക്കറ്റിൻ്റെ ഒരറ്റം മാത്രമാണ് പൊലീസിന് കണ്ടെത്താനായത്.
ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്ന സ്പെഷ്യൽ ഡ്രൈവിൽ 312 കേസുകളാണ് കഴിഞ്ഞ ദിവസം വരെ പിടികൂടിയത്. ഇതിൽ 311 പ്രതികളും പിടിയിലായി. കുറഞ്ഞ മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ചീമേനി, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധികളിലാണ്. മൂന്ന് വീതം കേസുകൾ മാത്രമാണ് ഇവിടങ്ങളിൽ രജിസ്റ്റർ ചെയ്തത്. കാസർകോട് വനിതാ പൊലീസ് പോലും നാല് കേസുകൾ പിടികൂടി. പൊലീസും എക്സൈസും സംയുക്തമായി നടത്തുന്ന ലഹരി വേട്ട തുടരുകയാണ്.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.
28-year-old man was arrested in Manjeshwar with MDMA. Police seized a significant amount of drugs, highlighting the region as a major drug trafficking hub. The arrest is part of Operation D Hunt, targeting drug rackets.
#ManjeshwarDrugs, #MDMASeizure, #KeralaPolice, #DrugBust, #OperationDHunt, #KasaragodCrime