Crime | കുടകിനെ നടുക്കിയ കൂട്ടക്കൊലയ്ക്ക് പിന്നിൽ വഴിവിട്ട ബന്ധവും സാമ്പത്തിക തർക്കവും? വയനാട് സ്വദേശി പിടിയിലായത് തലപ്പുഴയിൽ നിന്ന്
● കുടക് കൊളത്തോട് എന്ന സ്ഥലത്താണ് ദാരുണ സംഭവം അരങ്ങേറിയത്
● കൊല്ലപ്പെട്ടവരിൽ ഭാര്യയും അഞ്ചുവയസ്സുള്ള മകളും ഉൾപ്പെടുന്നു.
● ഗിരീഷ് നാഗിയുമായി ഏഴ് വർഷം മുൻപാണ് വിവാഹിതനായത്
മടിക്കേരി: (KasargodVartha) കർണാടകയിലെ കുടകിൽ ഒരു കുടുംബത്തിലെ നാലുപേരെ ദാരുണമായി കൊലപ്പെടുത്തിയതിന് പിന്നിൽ യുവാവിന്റെ വഴിവിട്ട ബന്ധവും സാമ്പത്തിക തർക്കവുമെന്ന് സൂചന.
ഭാര്യയും മകളും ഭാര്യാപിതാക്കളും ഉൾപ്പെടെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ വയനാട് സ്വദേശി ഗിരീഷ് (38) ആണ് അറസ്റ്റിലായത്. വയനാട് തലപ്പുഴയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഭാര്യ നാഗി (34), മകൾ കാവേരി (5), ഭാര്യയുടെ പിതാവ് കരിയ (75), മാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടക് പൊന്നമ്പേട്ട താലൂക്കിലെ ബേഗൂർ ഗ്രാമത്തിനടുത്തുള്ള കൊളത്തോട് എന്ന സ്ഥലത്താണ് ദാരുണ സംഭവം അരങ്ങേറിയത്. ഗിരീഷ് ഭാര്യ നാഗിയുമായി ഏഴ് വർഷം മുൻപാണ് വിവാഹിതനായത്. കൂലിപ്പണിക്കാരനായ ഗിരീഷും ഭാര്യയും കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കരിയയുടെ വീട്ടിലേക്ക് താമസം മാറിയത്.
ഗിരീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് നാഗിയുമായി പതിവായി വഴക്കിന് കാരണമായിരുന്നുവെന്നുമാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കാപ്പിവിത്തുകൾ വിറ്റ പണത്തെ ചൊല്ലിയും ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നെന്ന് വിവരമുണ്ട്. സംഭവം നടന്ന വ്യാഴാഴ്ചയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ ഗിരീഷ് വാൾ ഉപയോഗിച്ച് നാഗിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം മകൾ കാവേരിയെയും ഭാര്യയുടെ മാതാപിതാക്കളായ കരിയയെയും ഗൗരിയെയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കാപ്പിത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന നാഗിയെയും മാതാപിതാക്കളെയും കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ നാലുപേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെട്ട ഗിരീഷിനെ മണിക്കൂറുകൾക്കുള്ളിൽ വയനാട്ടിലെ തലപ്പുഴയിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. കുടക് എസ്പി രാമരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
A man from Wayanad has been arrested for murdering four members of his family in Kodagu, Karnataka. The victims include his wife, daughter, and parents-in-law. The motive is suspected to be related to extramarital affairs and financial disputes.
#KodaguMurder, #CrimeNews, #Wayanad, #Karnataka, #MurderCase, #Arrest