Bribery | പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കണ്ണൂര്‍ തഹസില്‍ദാർ റിമാൻഡിൽ
● പടക്ക കടയുടെ ലൈസൻസ് പുതുക്കാൻ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
● കടയുടമ വിജിലൻസിനെ വിവരം അറിയിച്ചതിനെ തുടർന്ന് തഹസിൽദാരെ അറസ്റ്റ് ചെയ്തു.
● തഹസിൽദാരുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി.
● വൈദ്യ പരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തി റിമാൻഡ് ചെയ്തു.
കണ്ണൂർ: (KasargodVartha) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് റെയ്ഡിൽ പിടിയിലായ തഹസില്‍ദാറെ റിമാൻഡ് ചെയ്തു. തഹസിൽദാർ ദേഹാസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ഇവിടെയെത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. കണ്ണൂർ താലൂക്ക് തഹസില്‍ദാർ സുരേഷ് ചന്ദ്രബോസാണ് ശനിയാഴ്ച രാത്രി വിജിലൻസിന്റെ പിടിയിലായത്.
കണ്ണൂർ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസൻസ് പുതുക്കുന്നതിനായി 3000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ കല്യാശേരിയിലെ സ്വന്തം വീട്ടിൽ നിന്നും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപ് പടക്ക കടയുടെ ഉടമ ലൈസൻസ് പുതുക്കുന്നതിനായി സുരേഷ് ചന്ദ്രബോസിനെ സമീപിച്ചപ്പോള്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ കൈക്കൂലി നല്‍കി ലൈസൻസ് പുതുക്കേണ്ടെന്ന് മറുപടി നല്‍കിയ കടയുടമ വിവരം വിജിലൻസിനെ അറിയിച്ചു.തുടർന്ന് വിജിലൻസിന്റെ നിർദ്ദേശപ്രകാരം വീണ്ടും തഹസില്‍ദാരുമായി ബന്ധപ്പെടുകയും പണം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നാണ് 8:30ന് ശേഷം കല്യാശ്ശേരിയിലെ വീട്ടില്‍ പണം എത്തിക്കാൻ നിർദ്ദേശിച്ചത്. ഇതേ തുടർന്ന് കടയുടമ കല്യാശ്ശേരിയിലെ വീട്ടിലെത്തി വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയപണം കൈമാറിയത്.
ഇതിനു ശേഷം രാത്രി ഒൻപതു മണിയോടെയാണ് വിജിലൻസ് സംഘം സുരേഷ് ചന്ദ്രബോസിനെ വീട്ടിലെത്തി കടയുടമ കൈമാറിയ പണം കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
വിജിലൻസ് ഡിവൈ.എസ്.പി കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ സി. ഷാജു എസ്.ഐമാരായ എം.കെ ഗിരീഷ്, പി.പി വിജേഷ്, കെ. രാധാകൃഷ്ണൻ, എ.എസ്.ഐ സി.വി ജയശ്രീ, എ. ശ്രീജിത്ത്, എം. സജിത്ത്, ഗസറ്റഡ് ഓഫിസർമാരായ അനൂപ് പ്രസാദ്, കെ. സച്ചിൻ എന്നിവരുള്‍പ്പെട്ട സംഘമാണ് സുരേഷ് ചന്ദ്ര ബോസിന്റെ വീട് റെയ്ഡ് ചെയ്തത്.
നേരത്തെയും കൈക്കൂലി വാങ്ങിയതിന് ഇയാൾക്കെതിരെ വിജിലൻസ് കേസുണ്ട്. പടക്ക കടകളുടെ ലൈസൻസ് പുതുക്കുന്നതിനായി തഹസിൽദാർ വ്യാപകമായി കൈകൂലി വാങ്ങുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ആലപ്പുഴ സ്വദേശിയായ സുരേഷ് ചന്ദ്രബോസ് കഴിഞ്ഞ നാലു വർഷമായി കണ്ണൂരിൽ ജോലി ചെയ്തു വരികയാണ്. സർവീസിൽ നിന്നും വിരമിക്കാൻ രണ്ടു മാസം ബാക്കി നിൽക്കവെയാണ് കൈകൂലി വാങ്ങിയതിന് അകത്തായത്.
ഡെപ്യുട്ടി തഹസിൽദാരിനാണ് പടക്ക കടകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിനുള്ള നിയമപരമായ അധികാരം. എന്നാൽ ഇതിനെ മറികടന്നുകൊണ്ട് സുരേഷ് ചന്ദ്രബോസ് വ്യാപകമായ രീതിയിൽ പണപിരിവ് നടത്തിയത്. നേരത്തെ കല്യാശേരി വില്ലേജ് ഓഫിസറായി ജോലി ചെയ്യവേ കൈക്കുലി വാങ്ങിയതിന് ഇയാൾക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ജോയൻ്റ് കൗൺസിൽ അംഗമായ സുരേഷ് ചന്ദ്രബോസിന് റവന്യു വകുപ്പിൽ നല്ല പിടിപാടുണ്ടെന്ന സൂചനയുണ്ട്.
Kannur Tahsildar was arrested for accepting a bribe of 3000 rupees to renew the license of a firecracker shop in Kannur Taluk. The magistrate remanded him after a medical examination. The arrest was carried out under the leadership of Vigilance DySP KP Suresh Babu.
#Bribery #Kannur #Vigilance #Arrest #Corruption #Kerala