Arrest | കണ്ണൂരിനെ ഞെട്ടിച്ച കൊലപാതകത്തിന് പിന്നിൽ 12 വയസുകാരി; പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ പെൺകുട്ടി അറസ്റ്റിൽ
● സ്നേഹം നഷ്ടപ്പെടുമോ എന്ന ഭയമാണ് കാരണമെന്ന് പെൺകുട്ടി.
● തമിഴ് ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.
● മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
പാപ്പിനിശേരി: (KasargodVartha) കണ്ണൂർ ജില്ലയെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ 12 വയസുകാരിയാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പാപ്പിനിശേരി മാങ്കടവ് പാറക്കലിൽ നാലു മാസം പ്രായമായ പെൺകുഞ്ഞിനെ കിണറ്റിലിട്ട് കൊന്നത് 12കാരിയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
വാടക മുറിയിൽ താമസിക്കുന്ന തമിഴ് ദമ്പതികളായ മുത്തുവിൻ്റെയും അക്കമ്മലിൻ്റെയും മകളാണ് മരിച്ചത്. ഇവർക്കൊപ്പം താമസിക്കുന്ന 12 വയസുകാരിയാണ് കൊല നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിയുകയായിരുന്നു. സ്നേഹം പങ്കിട്ടു പോവുമെന്ന ഭയമാണ് പെൺകുട്ടിയെ കൊലപാതകത്തിലേക്ക് നയിക്കാനുണ്ടായ കാരണമെന്ന് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാകുമെന്ന് വളപട്ടണം പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് മാതാപിതാക്കളെയും ഇവർക്കൊപ്പം താമസിക്കുന്ന 12 വയസുകാരിയെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായത്. കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് 12 വയസുകാരി.
ബുധനാഴ്ച രാത്രി 11.15ന് പാപ്പിനിശേരി പാറക്കലിൽ കുടുംബം താമസിക്കുന്ന വാടക ക്വാർട്ടേഴ്സിലെ കിണറ്റിലാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. ക്വാർട്ടേഴ്സിലെ സെൻട്രൽ ഹാളിൽ അമ്മയുടെ സഹോദരൻ്റെ മക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. കൂടെയുണ്ടായിരുന്ന പത്തു വയസുകാരി ശുചിമുറിയിൽ പോയി തിരികെ വരുമ്പോഴാണ് കുട്ടിയെ കാണാതായത്. തുടർന്ന് പ്രദേശത്ത് മുഴുവൻ കുട്ടിയെ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
മാതാപിതാക്കളുടെ കരച്ചിൽ കേട്ട് മുകളിലത്തെ നിലയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അടുക്കള ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തൊഴിലാളികൾ പുറത്തെടുത്ത് പാപ്പിനിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ വളപട്ടണം പൊലീസാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് മാതാപിതാക്കളെയും കൂടെ താമസിച്ച 12 വയസുകാരിയെയും കസ്റ്റഡിയിലെടുത്തിരുന്നു.
വെറും നാല് മാസം പ്രായമുള്ള കുട്ടി തനിയെ നടന്നു പോയി ആൾ മറയുള്ള കിണറ്റിൽ വീഴില്ലെന്ന് പൊലീസിന് വ്യക്തമായിരുന്നു. രാത്രി ശുചിമുറിയിൽ പോകാനായി എഴുന്നേറ്റപ്പോൾ കുട്ടി അവിടെ കിടക്കുന്നതായി കണ്ടെന്നും തിരിക്കു വരുമ്പോഴാണ് കുട്ടിയെ കാണാതായതെന്നും പത്തു വയസുകാരി മൊഴി നൽകിയിരുന്നു. കണ്ണൂർ എസിപി ടി കെ രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംലം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.
വളപട്ടണം എസ്.എച്ച്.ഒയുടെ ചുമതലയുള്ള ബി കാർത്തിക്ക് ഐപിഎസാണ് കേസ് അന്വേഷണം നടത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നാലുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രുപീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും ഫിംഗർപ്രിൻ്റ് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. സംഭവമറിഞ്ഞ് വൻ ജനക്കൂട്ടം പാപ്പിനിശേരി മാങ്കടവിൽ എത്തിയിരുന്നു.
ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
12-year-old girl was arrested for throwing a four-month-old baby into a well in Kannur. Police investigation revealed that the girl committed the crime due to fear of losing affection.
#Infanticide #Kannur #Arrest #Crime #KeralaPolice