Theater Dispute | കാഞ്ഞങ്ങാട്ട് തിയേറ്റർ പോര്; ഓൺലൈൻ ബുകിങിൽ തട്ടിപ്പ് നടത്തി മുഴുവൻ സീറ്റും ബുക് ചെയ്തതായി പരാതി; തിയേറ്റർ ഉടമക്കെതിരെ കേസ്; ചാരപ്രവൃത്തി കണ്ടെത്തിയത് സൈബർ പൊലീസ്
● സിനിമയുടെ രണ്ട് പ്രദർശനങ്ങൾ റദ്ദാക്കേണ്ടി വന്നു.
● ഹൊസ്ദുർഗ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
● ദീപ്തി തിയേറ്റർ ഉടമയാണ് പരാതി നൽകിയത്.
കാഞ്ഞങ്ങാട്: (KasargodVartha) നഗരത്തിലെ സിനിമാ തിയേറ്ററിൽ ഓൺലൈൻ ബുകിംഗുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതായി മറ്റൊരു തിയേറ്റർ ഉടമയുടെ പരാതി. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ വിജിഎം തിയേറ്റർ ഉടമ പി കെ ഹരീഷിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കാഞ്ഞങ്ങാട്ടെ ദീപ്തി തിയേറ്റർ ഉടമ രാജ് കുമാറാണ് പരാതി നൽകിയത്. കുറച്ചു നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത രേഖാചിത്രം എന്ന സിനിമയുടെ രണ്ടു ഷോകൾ മുടങ്ങിയതിനെ തുടർന്നാണ് രാജ് കുമാർ പരാതി നൽകിയത്.
രാജ് കുമാർ പറയുന്നത് ഇങ്ങനെ: 'ഓൺലൈനിൽ സീറ്റ് ബുക് ചെയ്താൽ ഒമ്പത് മിനിറ്റിനുള്ളിലേ പണമടക്കേണ്ടതുള്ളൂ. ഒമ്പത് മിനിറ്റിന് തൊട്ട് മുൻപ് ബുക് ചെയ്തത് മുഴുവൻ റദ്ദാക്കും. ഇത്തരത്തിൽ ഓരോ ഒമ്പത് മിനിറ്റിലും സീറ്റുകൾ ബുക് ചെയ്തുകൊണ്ടിരുന്നു. ഓൺലൈനിൽ ബുക് ചെയ്യുന്നവർ ബുക്ക്‌മൈഷോ ആപ്ലികേഷൻ തുറന്നാൽ എല്ലാ സീറ്റുകളും ബുക് ചെയ്തതായി കാണും.
തിയേറ്ററിലെ കൗണ്ടറിൽ നിന്ന് ടികറ്റ് വിതരണം ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു സീറ്റ് പോലും ബാക്കിയില്ലാതെ എല്ലാം ബുക് ചെയ്തതായി കാണാം. എന്നാൽ സിനിമ തുടങ്ങിയപ്പോൾ ഒരാൾ പോലും എത്തിയില്ല. ബുക് മൈ ഷോ ആപ്പിൽ നോക്കിയപ്പോൾ മുഴുവൻ ടികറ്റുകളും റദ്ദാക്കിയതായി കാണുകയും ചെയ്തു. മോർണിംഗ് ഷോയും മാറ്റിനിയുമാണ് മുടങ്ങിയത്. ആപ്ലികേഷനിൽ സാങ്കേതിക തകരാർ സംഭവിച്ചതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്'.
സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ ബുകിംഗ് നടത്തി ഷോ മുടക്കിയതിന് പിന്നിൽ വിജിഎം തിയേറ്റർ ഉടമയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Theater rivalry in Kanhangad leads to complaint of fraudulent online booking. Case registered against VGM theater owner. Cyber police investigation revealed foul play.
#TheaterDispute, #OnlineFraud, #CyberInvestigation, #Kanhangad, #MovieTheaters, #PoliceCase