Crime | ഗഫൂർ ഹാജി കേസ്: മൂന്നാം പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഏഴാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
● പ്രതി അസ്നീഫയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
● ഏഴാം പ്രതി സൈഫുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
● നാലാം പ്രതി ആഇശക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്.
● നഷ്ടപ്പെട്ട സ്വർണത്തിൽ മുക്കാൽ ഭാഗവും കണ്ടെത്താനുണ്ട്.
കാഞ്ഞങ്ങാട്: (KasargodVartha) പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം സി. ഗഫൂർ ഹാജി (54) യുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നാല് പ്രതികളിൽ മൂന്നാംപ്രതി ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അസ്‌നീഫയെ (34) കടുത്ത വയറുവേദനയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയറുവേദനയാണെന്നും അപെൻഡിസൈറ്റിസ് ആണെന്ന് സംശയിക്കുന്നുവെന്നും ജയിൽ അധികൃതരെ ധരിപ്പിച്ചതിനെ തുടർന്നാണ് അസ്‌നീഫയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ അപെൻഡിസൈറ്റിസ് ഉണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ അസ്‌നീഫയെ ഉടൻ ഡിസ്ചാർജ് ചെയ്ത് വീണ്ടും ജയിലിലേക്ക് മാറ്റും.
പ്രതികൾ അറസ്റ്റിലായി 90 ദിവസത്തിനകം പൊലീസ് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നതിനാൽ മുഖ്യപ്രതികൾക്ക് ആർക്കും ജാമ്യം കിട്ടിയിട്ടില്ല. സ്വർണം വിൽക്കാൻ കൂട്ടുനിന്നുവെന്ന കുറ്റത്തിന് അറസ്റ്റിലായ നാലാം പ്രതി ആഇശയ്ക്ക് മാത്രമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ കഴിഞ്ഞത്. ഏറ്റവും ഓടുവിൽ അറസ്റ്റിലായ ഏഴാം പ്രതി സൈഫുദ്ദീൻ ഹൈകോടതിയിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി.
അതിനിടെ ജയിലിന് പുറത്തു നിന്നും മതിലിന് മുകളിലൂടെ ഒരു മൊബൈൽ ഫോൺ എറിഞ്ഞുകൊടുത്തത് പിടിക്കപ്പെട്ടിരുന്നതായി വിവരം പുറത്ത് വരുന്നുണ്ട്. ഗഫൂർ ഹാജി കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് തന്നെയാണ് മൊബൈൽ ഫോൺ എറിഞ്ഞുകൊടത്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഗഫൂർ ഹാജിയിൽ നിന്നും നഷ്ടപ്പെട്ട സ്വർണത്തിൽ മുക്കാൽ ഭാഗം സ്വർണവും കണ്ടെടുക്കാനുണ്ട്.
മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉവൈസ് (32), ഭാര്യ മന്ത്രവാദിനി എന്നറിയപ്പെടുന്ന ശമീമ എന്നിവരാണ് കൊലയും കവർച്ചയും ആസൂത്രണം ചെയ്തതെന്നാണ് കേസന്വേഷിച്ച ഡിസിആർബി ഡിവൈഎസ്പി ജോൺസൺൻ്റെ നേതൃത്വത്തിലുള്ള പൊലീസ് ടീം കണ്ടെത്തിയിരിക്കുന്നത്. പ്രതികൾ എവിടെയോ ബാക്കി സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
In the Gafoor Haji case, the third accused was hospitalized due to severe abdominal pain, and the seventh accused's bail plea was rejected by the High Court. Only the fourth accused, who assisted in selling the stolen gold, has been granted bail so far. The investigation to recover the remaining gold continues.
#GafoorHajiCase, #KeralaCrime, #Kanhangad, #PoliceInvestigation, #HighCourt, #GoldSmuggling