Threats Revealed | 'ബിജു ജോസഫിന് മുൻപും ഭീഷണികൾ'; ഭാര്യയെയും ഭീഷണിപ്പെടുത്തിയെന്ന് സഹോദരൻ
● ജോമോന് 60 ലക്ഷം കൊടുക്കാനുണ്ടെന്ന വാദം തെറ്റാണ്.
● സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
● ജോമോൻ്റെ ബിസിനസ് നഷ്ടത്തിലായിരുന്നു.
● കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യത.
ഇടുക്കി: (KasargodVartha) കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിന് മുൻപും ഭീഷണികളുണ്ടായിരുന്നതായി സഹോദരൻ എം.ജെ. ജോസ് വെളിപ്പെടുത്തി. മുഖ്യപ്രതിയായ ജോമോൻ, ബിജുവിൻ്റെ ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബിജുവും ജോമോനും തമ്മിൽ സാമ്പത്തിക ഇടപാടുകളുള്ളതായി തനിക്കറിയില്ലെന്നും കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ പ്രതികളെ ഉടൻ പിടികൂടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജു വെളുപ്പിന് നടക്കാൻ പോകുന്നയാളാണെന്ന് ഞങ്ങൾക്കറിയാം. പോകുന്ന വഴിക്ക് വണ്ടികൊണ്ട് ഒരു തട്ടുകൊടുക്കാൻ അറിയാമെന്നായിരുന്നു ബിജുവിൻ്റെ ഭാര്യക്ക് വന്ന ഭീഷണി കോളിലെ വാക്കുകൾ. ജോമോന് 60 ലക്ഷം രൂപ കൊടുക്കാനുണ്ട് എന്ന് പറയുന്നതിൽ യാതൊരു വാസ്തവവുമില്ല. അതിനുള്ള സാധ്യതയുമില്ല. ഏറെക്കാലമായി കാറ്ററിങ് സ്ഥാപനം നടത്തിവരുന്നയാളാണ് ജോമോൻ. ബിജുവിന് വർക്ക്ഷോപ്പുണ്ടായിരുന്നു. അവിടെ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് സൗഹൃദമായി വളർന്നു.
വർക്ക്ഷോപ്പ് നിർത്തിയ ശേഷം ബിജു ജെസിബി ജോലികൾക്ക് പോയിരുന്നു. അക്കാലത്ത് കടുത്ത പ്രമേഹവും അസ്ഥികൾ പൊടിയുന്ന അവസ്ഥയുമുണ്ടായി. നടക്കാനുള്ള ബുദ്ധിമുട്ട് കാരണം ജെസിബിയും ടിപ്പറും വിറ്റു. അതിനുശേഷമാണ് ജീവിതമാർഗ്ഗം കണ്ടെത്താനായി ജോമോൻ്റെ കാറ്ററിംഗ് ബിസിനസ്സിൽ പങ്കുചേർന്നത്. പിന്നീട് ഇരുവരും പിരിഞ്ഞതിന് ശേഷം ശത്രുതയിലായി - ജോസ് പറഞ്ഞു.
കലയന്താനിയിൽ 'ദേവമാതാ കാറ്ററിംഗ്' എന്ന സ്ഥാപനം ജോമോൻ നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഇരുവർക്കും കച്ചവടം നന്നായി പോയിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു. ഇതേത്തുടർന്ന് ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. എന്നാൽ ജോമോന് അർഹമായ വാഹനങ്ങളോ വസ്തുക്കളോ പണമോ ബിജു നൽകിയില്ലെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം പോലീസ് സ്റ്റേഷനുകളിൽ ഒത്തുതീർപ്പു ചർച്ചകൾ നടന്നെങ്കിലും വ്യവസ്ഥകൾ പാലിക്കാൻ ബിജു തയ്യാറായില്ലെന്ന് ജോമോൻ്റെ സുഹൃത്തുക്കൾ പറയുന്നു.
ഇതിനിടെ ജോമോൻ്റെ കാറ്ററിംഗ് ബിസിനസ് നഷ്ടത്തിലായി. ഭാര്യക്ക് അസുഖം ബാധിച്ചു. തുടർന്നാണ് ക്വട്ടേഷൻ നൽകി പണം വാങ്ങാൻ ശ്രമിച്ചത്. എന്നാൽ തട്ടിക്കൊണ്ടുപോകുന്നതിനിടെ ബഹളം വെച്ച ബിജുവിൻ്റെ കഴുത്തിലും മറ്റും ഗുണ്ടകൾ ചവിട്ടിപ്പിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് സൂചന.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Biju Joseph's brother, M.J. Jose, revealed that Biju had received prior threats and that the main accused, Jomon, had threatened Biju's wife. Jose denied any knowledge of financial dealings where Biju owed Jomon Rs 60 lakh and suspects the involvement of more individuals in the murder. He recounted their past business partnership in catering, which later turned into enmity due to unresolved financial issues after their separation. Jomon's catering business suffered losses, and his wife fell ill, reportedly leading him to hire contract killers.
#BijuJosephMurder, #Thodupuzha, #Threats, #FamilyStatement, #KeralaCrime, #BusinessRivalry