മഞ്ചേശ്വരത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ പ്രതി റിമാൻഡിൽ; കൊലപാതകത്തിന് പിന്നിൽ ജോലി നഷ്ടപ്പെട്ടതിലുള്ള പക
● കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം.
● ഷെരീഫിനെ ഓട്ടോവിളിച്ചു കൊണ്ടുപോയി.
● പ്രതി മുൻപ് ബസ് ഡ്രൈവറായിരുന്നു.
മഞ്ചേശ്വരം: (KasargodVartha) മംഗളൂരു മുൾക്കി സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ് ഷെരീഫിനെ (57) കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. മംഗളൂരു റയാൻ ഇൻ്റർനാഷണൽ സ്കൂളിലെ മുൻ ബസ് ഡ്രൈവറായ അഭിഷേക് ഷെട്ടിയാണ് (38) അറസ്റ്റിലായത്. ജോലി നഷ്ടപ്പെട്ടതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതിയുടെ മൊഴിയിൽ പറയുന്നു.
മഞ്ചേശ്വരം കുഞ്ചത്തൂർ അടുക്കയിൽ ഏപ്രിൽ 10-നാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മുഹമ്മദ് ഷെരീഫിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അഭിഷേക് ഷെട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത്:
പ്രതി അഭിഷേക് ഷെട്ടിയും കൊല്ലപ്പെട്ട ഷെരീഫും തമ്മിൽ മുൻപ് ഒരു തർക്കമുണ്ടായിരുന്നു. ഏകദേശം ആറ് മാസം മുൻപ് ട്രാഫിക് ജംഗ്ഷനിൽ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഇതിനുശേഷം ഷെരീഫ് ഓട്ടോ ഡ്രൈവർമാരോട് ഈ സംഭവം പറയുകയും ഓട്ടോ ഡ്രൈവർമാർ സ്ഥിരമായി ഇയാൾ ഓടിച്ചിരുന്ന ബസ് തടസ്സപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അഭിഷേക് ഷെരീഫിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
ഏപ്രിൽ ഒൻപതിന് രാത്രിയിൽ നഗരമധ്യത്തിൽ വെച്ച് ഷെരീഫിനെ കണ്ടപ്പോൾ പ്രതി ഹെയർ സ്റ്റൈൽ മാറ്റിയിരുന്നു. അതിനാൽ ഷെരീഫിന് ഇയാളെ മനസ്സിലായില്ല. പ്രതി ഷെരീഫിൻ്റെ ഓട്ടോറിക്ഷ വാടകയ്ക്ക് വിളിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം കിണറ്റിലിടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി തലപ്പാടിയിലെ ബന്ധുവീട്ടിലേക്ക് പോയി. പ്രതിയെ മൂന്ന് ദിവസത്തിനകം അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിച്ചു.
കാസർഗോഡ് ഡെപ്യൂട്ടി സൂപ്രണ്ട് സി.കെ. സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ അനൂപ് കുമാർ, ബദിയടുക്ക പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രതീഷ് കെ.എം, ബദിയടുക്ക പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ അതുൽ റാം, മധുസൂദനൻ, രാജേഷ്, കാസർഗോഡ് റൂറൽ സി ഐ ലമേഷ്. കെ, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ അ എസ് ഐ സുനിൽ എബ്രഹാം, ബദിയടുക്ക പോലീസ് സ്റ്റേഷനിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ പ്രസാദ് പുല്ലൂർ, മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ മാരായ മോഹനൻ ദിനേശ്, ചന്ദ്രകാന്ത്, മഹേഷ്, ബദിയടുക്ക പോലീസ് സ്റ്റേഷനിലെ ആരിഫ്, കാസർഗോഡ് ജില്ലാ ഹെഡ് ഓഫീസ് സിവിൽ പോലീസ് ഓഫീസർമാരായ പ്രണവ്, അജിത്ത്, മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ വന്ദന, കാസർഗോഡ് സൈബർ സെൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ മനോജ് ത്രിങ്കണ്ണി, സജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
ഈ കേസിൽ അതിവേഗം പ്രതിയെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥരെ കാസർഗോഡ് ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, ഷെയർ ചെയ്യുക.
A Former bus driver arrested for murdering an auto driver in Manjeshwaram. The accused confessed that the murder was due to revenge for losing his job. The accused has been remanded.
#KeralaNews, #CrimeNews, #Kasargod, #MurderCase, #AutoDriver, #LatestUpdate