Police Action | ദളിത് സ്ത്രീയെ കെട്ടിയിട്ട് ആക്രമിച്ച സംഭവത്തെ ന്യായീകരിച്ചതായി ആരോപണം; മുൻ മന്ത്രി പ്രമോദ് മാധവരാജിനെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്
● 5 പേരെ അറസ്റ്റ് ചെയ്തതിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്നിരുന്നു
● പ്രതിഷേധത്തിനിടെ പ്രമോദ് മാധവരാജ് നടത്തിയ പ്രസംഗം വിവാദമായി.
● പ്രകോപനപരമായ പ്രസംഗം നടത്തിയെന്നതിനാണ് കേസ്.
മംഗ്ളുറു: (KasargodVartha) മൽപെ മത്സ്യബന്ധന തുറമുഖത്ത് മൽപെ ഫിഷർമെൻസ് അസോസിയേഷൻ നടത്തിയ പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവും മുൻ മന്ത്രിയുമായ പ്രമോദ് മാധവരാജിനെതിരെ പൊലീസ് കേസെടുത്തു. മാർച്ച് 18ന് മാൽപെ തുറമുഖത്ത് ദലിത് സ്ത്രീയെ മീൻ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മരത്തിൽ കെട്ടിയിട്ട് ആക്രമിച്ച കേസിൽ അഞ്ച് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം നടന്നത്. ഈ പ്രതിഷേധത്തിനിടെ പ്രമോദ് മാധവരാജ് ആക്രമണത്തെ ന്യായീകരിച്ച് സംസാരിച്ചുവെന്നാണ് ആരോപണം.
മത്സ്യത്തൊഴിലാളികൾ സ്ത്രീയെ പിടികൂടി മരത്തിൽ കെട്ടിയിട്ടത് ശരിയായ നടപടിയാണെന്നും പൊലീസ് എത്തുന്നതുവരെ കാത്തിരിക്കാൻ കഴിയില്ലെന്നും പ്രമോദ് മാധവരാജ് പ്രസംഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 'കള്ളന്മാർ ഞങ്ങളുടെ വീട്ടിൽ വന്നാൽ ഞങ്ങൾ എന്തു ചെയ്യും? പൊലീസ് 5-6 മണിക്കൂർ വൈകിയാൽ ഞങ്ങൾ എന്തു ചെയ്യും? കള്ളന്മാരെ കെട്ടിയിടണം. മറ്റെന്താണ് ചെയ്യാൻ കഴിയുക? അവർ അവളെ ഗദ, വാൾ, അല്ലെങ്കിൽ മറ്റെന്തെകിലും ആയുധം ഉപയോഗിച്ച് ആക്രമിച്ചോ? അവർ അവളുടെ രണ്ട് കവിളുകളിലും അടിക്കുക മാത്രമാണ് ചെയ്തത്', അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
മാൽപെ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 57, 191(1), 192 വകുപ്പുകൾ പ്രകാരം അക്രമത്തിന് പ്രേരിപ്പിക്കുകയും നിയമവിരുദ്ധമായ പ്രവൃത്തികളെ ന്യായീകരിക്കുകയും ചെയ്യുന്ന പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കുറ്റം ചുമത്തിയാണ് മാധവരാജിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
Police have registered a suo motu case against former minister Pramod Madhavaraj for allegedly justifying the assault on a Dalit woman during a protest at Malpe fishing harbor.
#DalitWomen, #Malpe, #PramodMadhavaraj, #PoliceAction, #Controversy, #Protest