Court Verdict | പ്രമാദമായ പെൺവാണിഭ കേസിൽ അറസ്റ്റിലായ 17 പ്രതികളെയും കുറ്റവിമുക്തരാക്കി മംഗ്ളുറു കോടതി
● സാക്ഷികൾ കോടതിയിൽ ഹാജരാകാതിരുന്നത് നിർണായകമായി.
● നഗരത്തിലെ ആഢംബര ഫ്ലാറ്റിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
● പ്രധാന പ്രതി മരണപ്പെട്ടു.
● 86 സാക്ഷികളെ വിസ്തരിച്ചു.
മംഗ്ളുറു: (KasargodVartha) നഗരത്തെ പിടിച്ചുകുലുക്കിയ അത്താവർ പെൺവാണിഭ കേസിൽ അറസ്റ്റിലായ 17 പ്രതികളെയും മംഗ്ളുറു കോടതി കുറ്റവിമുക്തരാക്കി. 2022ൽ അന്നത്തെ മംഗ്ളുറു സിറ്റി പൊലീസ് കമ്മീഷണർ ശശികുമാറിന്റെയും ഡെപ്യൂട്ടി കമ്മീഷണർ ഹരിറാം ശങ്കറിന്റെയും നേതൃത്വത്തിൽ നടത്തിയ മിന്നൽ റെയ്ഡിലാണ് ഈ കേസ് വെളിച്ചത്തുവന്നത്. നഗരത്തിലെ ഒരു ആഢംബര ഫ്ലാറ്റിൽ നിന്നാണ് സ്ത്രീകളും പുരുഷന്മാരുമടങ്ങിയ പ്രതികളെ പൊലീസ് പിടികൂടിയത്.
ഈ കേസിൽ ഉൾപ്പെട്ട പ്രമുഖ ബിൽഡർമാർക്കും രാഷ്ട്രീയ നേതാക്കൾക്കുമുള്ള ബന്ധം അന്ന് ഏറെ ചർച്ചയായിരുന്നു. കാസർകോട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു യുവതിയും ഇവരുടെ ഭർത്താവും മറ്റു ചിലരുമാണ് ഈ വലിയ പെൺവാണിഭ റാക്കറ്റിന് നേതൃത്വം നൽകിയിരുന്നത് എന്നായിരുന്നു പൊലീസ് കണ്ടെത്തിയത്.
പാവപ്പെട്ട കുടുംബങ്ങളിലെ കോളജ് വിദ്യാർത്ഥിനികളെയും യുവതികളെയും ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് ഈ സംഘം തങ്ങളുടെ വലയിൽ വീഴ്ത്തുകയും, സൗഹൃദം നടിച്ച് പെൺകുട്ടികളെ വശത്താക്കിയ ശേഷം അവരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടെന്നുമായിരുന്നു പൊലീസ് കുറ്റപത്രം. 86 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.
എന്നാൽ, വിചാരണയുടെ നിർണായക ഘട്ടത്തിൽ കേസിലെ പ്രധാന പ്രതിയായ യുവതി മരണപ്പെട്ടു. ഇതിനു പിന്നാലെ, കേസിലെ പ്രധാന സാക്ഷികൾ പലരും കോടതിയിൽ ഹാജരാകാതിരുന്നത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായി. മതിയായ സാക്ഷികളില്ലാത്തതിനെ തുടർന്ന് ശനിയാഴ്ച കോടതി ഈ കേസിൽ വിധി പ്രസ്താവിക്കുകയും എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കുകയുമായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Mangaluru court acquitted 17 accused in a trafficking case after crucial witnesses failed to appear, and the key accused passed away.
#MangaluruCourt #Trafficking #CourtVerdict #AtavarCase #KarnatakaNews #LegalSystem