city-gold-ad-for-blogger
Aster MIMS 10/10/2023

കാട്ടുപിടിയന്‍മാര്‍

കൂക്കാനം റഹ്‌മാന്‍

'നീ എന്തെടാ കാട്ട്പിടിയന്റെ മോനാ' ഇത് ഉമ്മാമ്മയുടെ വാക്കുകള്‍. കുഞ്ഞുനാളില്‍ കുരുത്തക്കേട് കളിക്കുമ്പോള്‍ പറഞ്ഞ് കേട്ടതാണിങ്ങിനെ. കുട്ടികളെ ഭയപ്പെടുത്താന്‍ കാട്ടുപിടിയന്‍ വരും എന്ന് പറഞ്ഞ് ഭയപ്പെടുത്താറുമുണ്ട്. പേര് കേള്‍ക്കുമ്പോള്‍ ഒരു ഭീകര രൂപമാണെന്ന ബോധം മനസിലുണ്ടാകും. കാട്ടിലാണ് ഇവരുടെ താമസം എന്ന് തോന്നിയിട്ടുണ്ട്.

ഇതൊരു യാഥാര്‍ത്ഥ്യമായിരുന്നു എന്ന് ഈയിടെ ആണ് പറഞ്ഞറിഞ്ഞത്. സ്‌കൂളിലും മറ്റും പഠിക്കുന്ന കാലത്ത് വാല്‍മീകി എന്ന കാട്ടാളനെ കുറിച്ചും മറ്റു കഥകള്‍ കേട്ടപ്പോള്‍ കാട്ടാളന്‍മാരായിരിക്കാം ഇവരെന്നും തോന്നി. എന്റെ നാട്ടിലായിരുന്നു ഇവരുടെ പരാക്രമങ്ങള്‍ എന്ന് കേട്ടറിഞ്ഞപ്പോഴാണ് അത്ഭുതത്തോടെ ആ കഥ അറിയാന്‍ ആഗ്രഹമുദിച്ചത്.

കൂക്കാനം എന്ന പ്രദേശത്തിന്റെ വടക്ക് ഭാഗം കാട് നിറഞ്ഞ വിശാലമായ വനപ്രദേശമായിരുന്നു പോലും. ഈ വനമേഖലയുടെ പടിഞ്ഞാറ് ഭാഗം പിലിക്കോടും, കിഴക്ക് വശം പുത്തൂരുമായിരുന്നു. വനപ്രദേശത്തിന് സമീപങ്ങളില്‍ തീയ്യ വിഭാഗത്തില്‍പെട്ടവരായണ് അധിവസിച്ചിരുന്നത്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പെടുന്ന ഉന്നത ജാതിയില്‍പെട്ട നമ്പ്യാര്‍, അടിയോടി, നായര്‍ വിഭാഗത്തില്‍പെട്ടവര്‍ പിലിക്കോടും, പുത്തൂരും അധിവസിച്ചിരുന്നു. ഇവര്‍ അന്യോന്യം ബന്ധുക്കളുമായിരുന്നു. കുടുംബങ്ങളില്‍ ഉണ്ടാകുന്ന ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും പങ്കെടുക്കണമെങ്കില്‍ അക്കാലത്ത് കാല്‍നടയേ രക്ഷ ഉളളൂ. അതും ഈ വനാന്തര്‍ഭാഗത്തു കൂടെ തന്നെ വേണം.

അതുകൊണ്ടായിരിക്കാം യാത്ര പോകുമ്പോള്‍ ക്ഷീണം തീര്‍ക്കാന്‍ ഉതകുന്ന പന്തലായനി എന്ന പ്രദേശം ഇവിടെ ഉണ്ടായിരുന്നത്. ഈ അടുത്ത കാലം വരെ തണ്ണീര്‍ പന്തലും ചുമട് താങ്ങിയും ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഈ കാടിനു ചുറ്റും താമസിച്ചിരുന്ന ആളുകളായിരുന്നു കാട്ടുപിടിയന്‍മാര്‍. ഇവര്‍ ജീവിക്കാന്‍ വഴിയില്ലാത്തവരാണ്. അറിവില്ലാത്തവരാണ്. ചിലപ്പോള്‍ തനി കാട്ടു മനുഷ്യരായി ജീവിച്ചവരുമാവാം. ദേഹവും, മുഖവുമാകെ കരി വാരിത്തേച്ച് തോര്‍ത്തു മുണ്ടുടുത്ത് കാട്ടിലൂടെ അലഞ്ഞു നടക്കുക ഇവരുടെ സ്വഭാവമായിരുന്നു പോലും.

ഭക്ഷണം കിട്ടണമെന്ന ചിന്ത മാത്രമേ അവര്‍ക്കുണ്ടായിരുന്നുളളൂ. കാട്ടിലൂടെ ഇരുഭാഗത്തു നിന്നും കടന്നു പോകുന്ന ആള്‍ക്കാരുടെ ഭക്ഷണ പൊതികളിലാണ് ഇവരുടെ കണ്ണ്. ആരെന്നും, ഏതെന്നും നോക്കാതെ കാട്ടിലൂടെ കടന്നു പോകുന്നവരുടെ കൈകളില്‍ നിന്ന് തിന്നാന്‍ പറ്റുന്ന എന്തും തട്ടിപ്പറിച്ച് ഓടുക എന്നത് ഇവര്‍ക്ക് ഹരമായിരുന്നു. അന്നന്നത്തെ ഭക്ഷണം കിട്ടിയാല്‍ അവര്‍ക്ക് തൃപ്തി ആയി.

അതു കൊണ്ട് തന്നെ ഇതിലേ കടന്നു പോകുന്നവര്‍ ഭയപ്പാടോടെയാണ് നടന്നു നീങ്ങിയത്. കാട്ടു പിടിയന്‍മാരെ ചെറുക്കുന്നതിന് ബന്ധുജനങ്ങള്‍ കൂട്ടമായി നടന്നു പോകുന്നതും പതിവായിരുന്നു. കാട്ടു പിടിയന്‍മാരായിരുന്നെങ്കിലും ഇവര്‍ ഉളളവന്റെ മുതല്‍ തട്ടിപ്പറിക്കാന്‍ ധൈര്യം കാട്ടി. ഇതൊരു സമരമുറയായിരുന്നു. ഉളളവനും ഇല്ലാത്തവനും തമ്മിലുളള വിടവ് പണ്ടേ നിലവിലുണ്ട്. ജാതീയമായ ഉച്ഛ നീചത്വങ്ങളും സര്‍വ സാധാരണം. ഇന്ന് കാണുന്ന തീവ്രവാദികള്‍ അസമത്വത്തിനെതിരെ പ്രതികരിക്കുന്നതു പോലെ പഴയ കാലത്തും സമര തീക്ഷ്ണത ഉയര്‍ത്തിപ്പിടിച്ചവരായിരുന്നു കാട്ടു പിടിയന്‍മാര്‍.

അവര്‍ അവരുടേതായ രീതിയില്‍ ഇല്ലായ്മക്കെതിരെ പോരാടി സ്വീകരിച്ച മാര്‍ഗം പ്രാചീന സംസ്‌ക്കാരത്തിന്റേതാണെങ്കിലും അതിന്റെ തീവ്രത പഠന വിഷയമാക്കേണ്ടതാണ്. കാട്ടുപിടിയന്‍മാര്‍ എന്ന പദ പ്രയോഗത്തിലൂടെ അവരുടെ ചരിത്രം നിസാരവല്‍ക്കരിക്കേണ്ടതല്ല. അക്കാലത്തെ സാമൂഹ്യ ചുറ്റുപാടുകളും, സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ തീക്ഷ്ണമായ പ്രതികരണ ശേഷിയും പ്രസക്തി ഉള്ളതു തന്നെയാണ്.

കാട്ടുപിടിയന്‍മാര്‍തീയ്യര്‍ എന്നതിന് തീയില്‍ കുരുത്തത് എന്ന അര്‍ത്ഥം വരത്തക്ക വിധത്തില്‍ ചില പരാമര്‍ശങ്ങളും കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്. അനീതി അശേഷം വച്ചു പുലര്‍ത്തിക്കാന്‍ മനസ് കാണിക്കാത്തവരാണ് ഇവര്‍. തങ്ങള്‍ക്കും കൂടി അര്‍ഹതപ്പെട്ടതാണ് ഉന്നതകുല വിഭാഗത്തില്‍പെട്ടവര്‍ അനുഭവിക്കുന്നത് എന്ന് തിരിച്ചറിവായിരിക്കാം അറ്റകൈക്ക് പിടിച്ചു പറിയില്‍ ചെന്നെത്തിയത്. അതിന് സൗകര്യം ഒരുക്കുന്ന രീതിയിലുളള വന പ്രദേശങ്ങളും അവര്‍ക്ക് സഹായകമായി.

എല്ലാ സമരങ്ങളും അനീതിക്കെതിരായ പോരാട്ടങ്ങളാണ്. വനാന്തര്‍ ഭാഗങ്ങളില്‍ സമരാംങ്കണത്തില്‍ ഇറങ്ങിയവര്‍ നിന്ദിതരും, പീഡിതരുമാണ്. അതു കൊണ്ട് തന്നെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കൂക്കാനം എന്ന പ്രദേശത്ത് നടന്ന കാട്ടുപ്പിടിയന്‍മാരുടെ സമരമുറയും ചരിത്രന്വേഷണ കുതുകികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

കാടുമായി ബന്ധപ്പെട്ട ഒരു നാടായാതാണോ, കാട്ടില്‍ ജീവിച്ചു വന്നതിനാലാണോ കൂക്കാനത്ത് ജീവിച്ചിരിക്കുന്ന പലരും മൃഗ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കുറുക്കന്‍, പന്നി, ചുരുട്ട, നമ്പോലന്‍, തവള എന്നി ജന്തുക്കളുടെ പേരോടുകൂടിയാണ് ആളുകള്‍ അറിയപ്പെടുന്നത്.

കാട്ടുപിടിയന്‍മാര്‍
Kookkanam Rahman
(Writer)
രൂപത്തിലും, ഭാവത്തിലും, പേരിലും ഭീകരതയും രൗദ്രവുമാണ് സൂചിപ്പിക്കുന്നതെങ്കിലും ഹൃദയ വിശാലത കൊണ്ടും സൗമനസ്യം നിറഞ്ഞ പെരുമാറ്റം കൊണ്ടും സകലരുടെയും ഹൃദയം കവര്‍ന്നവരായിരുന്നു ഇവിടുത്തുകാര്‍. കാട്ടു പിടിയന്‍മാരുടെ കുടുംബപരമ്പരയില്‍പെട്ടവര്‍ അടുത്തകാലം വരെ ജീവിച്ചിരുന്നു എന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്തായിരുന്നാലും കേട്ടു കേള്‍വി മാത്രമുളള സാങ്കല്‍പിക കഥയാണോ, യഥാര്‍ത്ഥത്തില്‍ ഇങ്ങിനെയൊരു വിഭാഗം ജീവിച്ചിരുന്നവോ എന്നും ചിരിത്രവിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കണം.

Also Read:  ദുബൈയില്‍ മുണ്ടിനെപ്പറ്റി ഒരക്ഷരം 'മുണ്ട'രുത്

Keywords : Kookanam-Rahman, Article, Theft, Mother, Son, Robbery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia