Arecanut Crisis | കാസർകോട്ടെ കവുങ്ങ് കർഷകരുടെ പ്രതിസന്ധി പഠിക്കാൻ വിദഗ്ധ സംഘം വരുന്നു; പ്രഖ്യാപിച്ച് കൃഷി മന്ത്രി
● രോഗങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കും.
● നാശനഷ്ടങ്ങൾക്കുള്ള സമഗ്ര പദ്ധതിക്കും വിദഗ്ധ സംഘം രൂപം നൽകും.
● കർഷകരുടെ വായ്പാ തിരിച്ചടവിൽ ഉചിതമായ തീരുമാനമെടുക്കും.
തിരുവനന്തപുരം: (KasargodVartha) കാസർകോട് ജില്ലയിലെ കവുങ്ങ് കർഷകർ നേരിടുന്ന രോഗബാധയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. അടയ്ക്ക ഉത്പാദനത്തെ സാരമായി ബാധിക്കുന്ന രോഗങ്ങളെക്കുറിച്ച് പഠിച്ച്, പരിഹാര മാർഗങ്ങൾ നിർദേശിക്കാനും, നാശനഷ്ടങ്ങൾ വിലയിരുത്താനും ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതിക്ക് വിദഗ്ധ സംഘം രൂപം നൽകും. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കാർഷിക സർവകലാശാല, കൃഷി വിജ്ഞാൻ കേന്ദ്രം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ഈ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.
കവുങ്ങ് കൃഷി മേഖലയിലെ ജനപ്രതിനിധികളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ച് നിയമസഭാ കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കവുങ്ങ് കൃഷി മേഖലയിലെ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ച ശേഷം, അതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. കേര പദ്ധതിയിലൂടെയും കവുങ്ങ് കൃഷി മേഖലയിൽ സാധ്യമായ സഹായങ്ങൾ നൽകും.
കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുന്നതിനായി ഫീൽഡ് തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ജനകീയാസൂത്രണം പദ്ധതികളിൽ ഓരോ പ്രദേശത്തെയും ആവശ്യത്തിനനുസരിച്ച് പ്രതിരോധ മാർഗങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതികൾ രൂപീകരിക്കണം. രോഗനിയന്ത്രണത്തോടൊപ്പം കവുങ്ങിന്റെ ആരോഗ്യത്തിനായി ജൈവ വളങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കവുങ്ങ് കർഷകരുടെ കടബാധ്യതയും വായ്പാ തിരിച്ചടവ് കാലാവധിയും സംബന്ധിച്ച് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മറ്റിയുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. കുമിൾ രോഗമായ ഇലപ്പുള്ളി രോഗം പ്രാരംഭത്തിൽ തന്നെ നിയന്ത്രിക്കുന്നതിന് കാർബൺ ഫൈബർ പോൾ സ്പ്രേ പോലുള്ള നൂതന സാങ്കേതിക വിദ്യകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എ.മാരായ ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീറാം വിങ്കിട്ടരാമൻ, കാഞ്ഞങ്ങാട് സബ് കളക്ടർ പ്രതീക് ജൈൻ, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്ലാന്റ് പ്രൊട്ടക്ഷൻ മേധാവി ഡോ. വിനായക ഹെഗ്‌ഡെ, കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജേക്കബ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
Agriculture Minister P Prasad announced the formation of an expert team to study the disease affecting areca nut farmers in Kasaragod and suggest solutions.
#ArecaNutCrisis, #FarmerDistress, #AgricultureMinister, #KasaragodFarmers, #KeralaAgriculture, #CropDisease