Investigation | ഒരേ കുടുംബത്തിലെ 4 പേരുടെ കൂട്ടക്കൊല: അക്രമം നടത്തിയ അജ്ഞാതൻ ഇപ്പോഴും കാണാമറയത്ത്; അന്വേഷണവുമായി 5 പൊലീസ് സംഘങ്ങൾ; മോഷണ ശ്രമമല്ലെന്ന് പൊലീസ്; ഹാജറ രക്ഷപ്പെട്ടത് കുളിമുറിയിൽ അഭയം തേടിയതിനാൽ
Nov 13, 2023, 11:23 IST
ഹസീന (47), മക്കളായ അഫ്നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് മരിച്ചത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഹസീനയുടെ ഭർതൃമാതാവ് ഹാജിറ (70) ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹസീനയുടെ ഭർത്താവ് മുഹമ്മദ് നൂർ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. അഞ്ചുപേരെയും അജ്ഞാതൻ കുത്തിയെന്നാണ് വിവരം.
നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരുക്കേറ്റിട്ടും അവശനിലയില്‍ ഹാജിറ വീട്ടിലെ ടോയിലറ്റില്‍ അഭയം തേടുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയാണ് ഹാജിറ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. പ്രതി നടന്നുപോകുന്ന ദൃശ്യം പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടിൽ നിന്ന് വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇത് മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്ന് തോന്നുന്നില്ലെന്ന് സംഭവസ്ഥലം സന്ദർശിച്ച ഉഡുപി എസ്പി ഡോ. കെ അരുൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണം നടത്തിയ സംഘത്തിൽ കൂടുതൽ പേർ ഉണ്ടോയെന്ന ചോദ്യത്തിന് അക്കാര്യങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുകയാണെന്ന് എസ്പി പറഞ്ഞു. ഓടോറിക്ഷയിൽ എത്തിയ കൊലയാളി 15 മിനിറ്റിനുള്ളിൽ കൃത്യം നടത്തി സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
കൊലയാളിയെന്ന് സംശയിക്കുന്നയാൾ എത്തിയ ഓടോറിക്ഷയുടെ ഡ്രൈവറിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾ സന്തേക്കാട്ടിൽ നിന്നാണ് ഓടോറിക്ഷയിൽ തൃപ്തി നഗറിലേക്ക് വന്നത്. ഹസീനയുടെ വീട്ടിലേക്കുള്ള സ്ഥലം ഇയാൾ കൃത്യമായി പറഞ്ഞതായാണ് ഓട്ടോറിക്ഷ ഡ്രൈവർ മൊഴി നൽകിയിട്ടുള്ളത്. അതിനാൽ വീട്ടുകാരുമായി പരിചയമുള്ള ആളാകാം കൃത്യം നടത്തിയതെന്നാണ് സൂചന. ഏകദേശം 45 വയസ് പ്രായമുള്ള ഇയാൾ വെള്ള കുപ്പായവും മാസ്കും ധരിച്ചിരുന്നതായി ഡ്രൈവർ പറഞ്ഞു. അക്രമി വൈകാതെ പിടിയിലാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
Keywords: News, National, Mangalore, Udupi, Killed, Crime, Police, Investigation, Attack, Murder, CCTV, Driver, Police investigating murders in Udupi.
< !- START disable copy paste -->