city-gold-ad-for-blogger
Aster MIMS 10/10/2023

കോടികളുടെ വ്യാജ മണല്‍ പാസിന് പിന്നിലെ രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരണം: ബിജെപി

കാസര്‍കോട്: (www.kasargodvartha.com 12.12.2014) ജില്ലയില്‍ കോടികളുടെ വ്യാജ മണല്‍ പാസുപയോഗിച്ച് നടത്തിവന്ന തട്ടിപ്പിന് പിന്നിലെ രാഷ്ട്രീയ ബന്ധങ്ങളും മറ്റു ഞെട്ടിപ്പിക്കുന്ന വിവരങ്ങളും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്ന് ബി.ജെ.പി. ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അനധികൃത മണല്‍ ഇടപാടില്‍ ഉന്നത ലീഗ് നേതാക്കള്‍ക്കും പങ്കുണ്ട്. ലീഗ് നേതൃനിരയിലെ പല പ്രമുഖരും കേസില്‍ പ്രതികളാണ്. ലീഗ് പോഷക സംഘടനകളില്‍പെട്ട ചിലരുടെ പേര് മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളതെന്നും സംസ്ഥാന നേതാക്കള്‍ അടക്കം ഉന്നതരായ നിരവധി പേര്‍ സംഭവത്തില്‍ കൊള്ളലാഭം കൊയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഉന്നത തലങ്ങളില്‍ നടക്കുന്നതെന്നും ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.

പോലീസും ഇതിന് കൂട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് നായക്‌സ് റോഡിലെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപനത്തില്‍ നടന്ന പോലീസ് റെയ്ഡില്‍ നിരവധി വ്യാജ മണല്‍ പാസുകളും സര്‍ക്കാര്‍ സീലുകളുടെ ഡ്യൂപ്ലിക്കേറ്റും കണ്ടെടുത്തിരുന്നു. കേസില്‍ ലീഗിന്റെ പ്രാദേശിക നേതാക്കള്‍ അറസ്റ്റിലായിട്ടുണ്ട്.

ജില്ലയില്‍ വ്യാപകമായി അണികളെ ഉപയോഗിച്ച് മണല്‍ കടത്ത് നടത്തുകയായിരുന്നു ലീഗ് ചെയ്തിരുന്നത്. ഇവര്‍ക്ക് പിന്നില്‍ വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജ മണല്‍ക്കടത്ത് കേസില്‍ അന്വേഷണം നിഷ്പക്ഷമായി നടക്കണം. ഇതിനായി സെപ്ഷ്യല്‍ പോലീസ് ടീമിനെ തന്നെ നിയമിക്കണം. സുതാര്യമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടത്. ഭരണകൂടത്തിന്റെ അറിവോടെ നടന്ന മണല്‍ തട്ടിപ്പിനെത്തുടര്‍ന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതികളെ കണ്ടെത്താന്‍ ഉടന്‍ ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്നും പ്രത്യേക ക്രിമിനല്‍ നിയപ്രകാരം അവരെ പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാജ മണല്‍ പാസ് ഉണ്ടാക്കിയതില്‍ സകല തെളിവുകളും നശിപ്പിക്കാന്‍ ലീഗ് നേതാക്കള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇവരെ വിളിക്കേണ്ടത് മുസ്ലിം ലീഗ് എന്നല്ല, മാഫിയാ ലീഗ് എന്നാണെന്നും കെ ശ്രീകാന്ത് പരിഹസിച്ചു. പഞ്ചായത്തുകള്‍ക്കായി അനുവദിച്ച കടവുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. സിസിടിവി ക്യാമറ വെച്ചാല്‍ ഒരു പരിധി വരെ മണല്‍ കള്ളക്കടത്ത് തടയാന്‍ കഴിയും.

ലീഗിലെ തന്നെ ഉന്നതനേതാക്കള്‍ക്കായി എല്ലാ ഒത്താശയും ചെയ്യുന്ന പോലീസ് സംഘമാണ് കാസര്‍കോട്ടുള്ളത്. തെളിവുകള്‍ നശിപ്പിക്കാനും പോലീസ് കൂട്ടുനിന്നു. വ്യാജ പാസ് വിതരണത്തിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് പ്രതികള്‍ വരുത്തി വെച്ചത്. അതുകൊണ്ടുതന്നെ സര്‍ക്കാറിന് സംഭവിച്ച നഷ്ടം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി നികത്തണം.

കേസില്‍ കസ്റ്റഡിയില്‍ എടുത്ത പലരെയും ഉന്നത സമ്മര്‍ദം മൂലം വിട്ടയച്ചത് അംഗീകരിക്കാന്‍ കഴിയില്ല. ജില്ലയില്‍ വ്യാജ മണല്‍കടത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം മാഫിയകളെ വേരോടെ പിഴുതെറിയണമെന്നും അഡ്വ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം പി. രമേശ്, ജില്ലാ പ്രസിഡന്റ് പി. സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവരും സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, BJP, Press meet, Muslim-league, MSF, Sand, Leader, Case, Police, Investigation, Illegal sand, K. Sreekanth. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia